തലശേരി
പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ആറ് ആർഎസ്എസുകാർ കസ്റ്റഡിയിൽ. ഇവരെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തുവരുന്നു. കൊലയാളിസംഘത്തെയും അന്വേഷകസംഘം തിരിച്ചറിഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കേസിൽ നാലുപേർ റിമാൻഡിലാണ്.
പഴുതടച്ച അന്വേഷണത്തിലൂടെ കൊലപാതകസംഘത്തിലുൾപ്പെട്ടവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തെളിവുകൾ മുഴുവൻ ശേഖരിച്ചശേഷമാകും കുടുതൽ അറസ്റ്റ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്ത് വിട്ടയക്കുന്നുണ്ട്. സംശയം തോന്നുന്നവരെ നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കുന്നു. കണ്ണവം സ്റ്റേഷനിലെ പൊലീസുകാരൻ സുരേഷ് നരിക്കോടനെ മൂന്ന് തവണയാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇയാൾ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. വാട്സാപ്പ് കോളിലെ വിവരങ്ങൾ ശേഖരിച്ചശേഷമേ പൊലീസുകാരന്റെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവൂ.
കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്യുന്നതിനിടെ, ഹരിദാസന്റെ ഇടതുകാൽ വെട്ടിമാറ്റിയ ആളെക്കുറിച്ചും സൂചന ലഭിച്ചു. മുമ്പും ആക്രമണത്തിൽ പങ്കെടുത്തയാളാണ് ഈ നാൽപ്പത്തഞ്ചുകാരൻ. കൊലപാതകത്തിൽ ഉൾപ്പെട്ടതായി പൊലീസ് സംശയിക്കുന്ന ഒരാളുടെ വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി. ഒളിവിൽ കഴിയുന്ന ആർഎസ്എസുകാരുടെ വീടുകളും കുടുംബവും പൊലീസ് നിരീക്ഷണത്തിലാണ്. ഉത്തരമേഖലാ ഐജി അശോക്യാദവ് കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. പ്രത്യേക അന്വേഷകസംഘത്തിലെ ഓഫീസർമാരുമായി അന്വേഷണ പുരോഗതിയും വിലയിരുത്തി.
ബിജെപി പ്രതിരോധത്തിൽ
നേതൃത്വത്തിലേക്ക് അന്വേഷണം എത്തുന്നത് തടയാൻ കള്ളക്കേസെന്ന ആരോപണവുമായി ബിജെപി രംഗത്തിറങ്ങുന്നു. 28ന് തലശേരി എഎസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. മണ്ഡലം പ്രസിഡന്റിനെ ഡിജിറ്റൽ തെളിവുകളുടെ പിൻബലത്തിൽ അറസ്റ്റുചെയ്തതോടെ പകച്ചുപോയ നേതൃത്വം തെരുവിലിറങ്ങുകയാണ്. കൊലയാളികളെ തള്ളിപ്പറയുന്നതിനുപകരം ന്യായീകരിക്കാനാണ് ആർഎസ്എസ് നീക്കം.
തലശേരിയുടെ സമാധാനം തകർത്ത ആർഎസ്എസിനും ബിജെപിക്കുമെതിരെ കടുത്ത ജനരോഷമാണ് നാടെമ്പാടും ഉയരുന്നത്. കൊല്ലിച്ചവരെയും കൊല നടത്തിയവരെയും നിയമത്തിനുമുന്നിലെത്തിക്കണമെന്ന് ബിജെപി അനുഭാവികൾതന്നെ പറയുന്നതും നേതൃത്വത്തിന് തിരിച്ചടിയാണ്. സ്വന്തം നേതാവ് ചെയ്ത കൊടും ക്രൂരതയെ അപലപിക്കാൻ തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർമാർപോലും നിർബന്ധിതരായത് ജനരോഷത്തിന്റെ ആഴം മനസിലാക്കിയാണ്. മത്സ്യബന്ധന ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊന്നത്.















