തിരുവനന്തപുരം
വാർഷിക പദ്ധതിയുടെ 91 ശതമാനം തുകയും ചെലവഴിച്ച് പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനവുമായി കയർ വികസന വകുപ്പ്. 112.74 കോടിയിൽ 103 കോടി രൂപയാണ് ചെലവഴിച്ചത്. തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതികൾക്കും കോവിഡ് ആശ്വാസ ധനസഹായത്തിനുമായി 125.11 കോടിയും ചെലവഴിച്ചു. പദ്ധതിയിതര ധനവിനിയോഗം കൂടി കണക്കിലെടുത്താൽ കയർമേഖലയ്ക്കായി 201.43 കോടി രൂപയാണ് സർക്കാർ ഈ സാമ്പത്തിക വർഷം ചെലവഴിച്ചത്.
ചകിരി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക, തൊഴിലും കൂലിയും സംരക്ഷിച്ച് യന്ത്രവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങൾ വിജയം കണ്ടതായി കയർ വികസന മന്ത്രി പി രാജീവ് പറഞ്ഞു. കയർഫെഡ് വിതരണംചെയ്ത ചകിരിയിൽ 48 ശതമാനം കേരളത്തിൽ ഉൽപ്പാദിപ്പിച്ചതാണ്. 150 കയർ സഹകരണ സംഘത്തിലായി 1500 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ സ്ഥാപിച്ചു. ആറ് സഹകരണ സംഘം ഓട്ടോമാറ്റിക് ലൂമുകളും സ്ഥാപിക്കുന്നുണ്ട്. കയർപിരി സംഘങ്ങൾക്ക് 7.74 പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് ഇൻസന്റീവ് പദ്ധതിപ്രകാരം കയർപിരി മേഖലയിലെ 584 സഹകരണ സംഘത്തിന് 7.74 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. സംഘങ്ങളുടെ ഉൽപ്പാദന-വിപണന ഇൻസന്റീവുകളുമായി ബന്ധപ്പെട്ട കുടിശ്ശിക തീർക്കാൻ തുക വിനിയോഗിക്കും. സംഘങ്ങൾക്ക് എംഡിഎ, പിഎംഐ, ഐഎസ്എസ് പദ്ധതികൾക്കായി 28.71 കോടി രൂപ ഇതിനോടകം നൽകിയിരുന്നു. ഐഎസ്എസ് പദ്ധതിക്കായി 10 കോടി രൂപ കൂടി ലഭ്യമാക്കും.















