തൃശൂർ
കൂടപ്പിറപ്പുകളെന്ന് കരുതിയവർപ്പോലും തനിക്കെതിരെ തിരിഞ്ഞ് നെറികെട്ട രാഷ്ട്രീയം കളിച്ചെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാർടിയുടെ ഉത്തരവാദിത്വപ്പെട്ടവർപോലും വിഷയം അന്വേഷിക്കാൻ തയാറായില്ല. ഇനിയും അപമാനിക്കപ്പെടാൻ താൽപ്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും കുറിപ്പിൽ പറയുന്നു. യുവതിയുടെ മോർഫ്ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ശോഭാ സുബിൻ ഉൾപ്പെടെയുള്ള കയ്പമംഗലത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതോടെയാണ് വനിതാ നേതാവ് പ്രതികരണം കടുപ്പിച്ചത്.
‘വിശ്വസിച്ച് കൂടെ നടന്നവർ, കൂടപ്പിറപ്പുകളെന്ന് ഞാൻ വിശ്വസിച്ചവർതന്നെ, എന്റെ ശരീരമെന്ന് വിശ്വസിച്ച് അവർക്ക് കിട്ടിയ വീഡിയോ ഷെയർ ചെയ്തു. പ്രത്യക്ഷത്തിൽ പ്രതിസ്ഥാനത്ത് വന്നവരും അല്ലാത്തവരും സ്ക്രീനിനു പിറകിൽ ഇരുന്നു കളിച്ചും കളിപ്പിച്ചും ആസ്വദിച്ച മഹാന്മാർ എല്ലാവരും അവരവരുടെ ഭാഗങ്ങൾ കൃത്യമായി ചെയ്തു. പെണ്ണിന് ഇത്തരം അവഹേളനം സംഭവിക്കുമ്പോൾ പാർടിക്കുള്ളിൽ ഒതുക്കാനോ ഒത്തുതീർപ്പുചർച്ചകൾക്ക് അവസരമൊരുക്കുകയോ ചെയ്യാതെ നിയമ സംവിധാനത്തിന്റെ സഹായം തേടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.
ഒന്നു വിളിച്ച് എന്താണ് വിഷയമെന്ന് അന്വേഷിക്കാൻ പോലും ഇതുവരെ തയ്യാറാകാത്ത പാർടിയുടെ ഉത്തരവാദിത്തപ്പെട്ടവരിലും പ്രതീക്ഷ അർപ്പിച്ച് ഇനിയും മുന്നോട്ട് പോകാൻ തയ്യാറല്ല. നിങ്ങളുടെ വിരൽതുമ്പിലും നാവിലും കിടന്ന് ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇനിയും അപമാനിക്കപ്പെടാൻ താൽപ്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ ജീവിതം ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നു–- ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫെബ്രുവരി ഒമ്പത് മുതലാണ് സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.















