തിരുവനന്തപുരം: സ്വപ്ന സുരേഷിന് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ജോലി നൽകിയതിൽ ഒരു പുനർവിചിന്തനവുമില്ലെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ. ഡോ. എസ് കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ കൃഷ്ണകുമാറിനെ പുറത്താക്കിയതാണ്. എച്ച്.ആർ.ഡിഎസിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹംഅവകാശപ്പെട്ടു.
അഞ്ച് വർഷം മുൻപാണ് എസ് കൃഷ്ണകുമാറിനെ പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹത്തിന് 87 വയസ്സുണ്ട്. പ്രായാധിക്യവും ഓർമക്കുറവും ആരോഗ്യപ്രശ്നങ്ങളും കൂടെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയർന്നപ്പോൾ 2021 ഓഗസ്ത് 30ന് ചേർന്ന ഡയറക്ടർ ബോർഡ്യോഗം ചർച്ച ചെയ്ത് അദ്ദേഹത്തെ പ്രസിഡന്റ്സ്ഥാനത്തുനിന്ന് നീക്കി.
സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ചർച്ച ചെയ്താണ് സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത്. സ്ഥാപനം ഒരു അംഗീകൃത എൻജിഒ ആണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരും സ്ഥാപനത്തിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിന്റെ ചായ്വുകളൊന്നുമില്ല. ഇപ്പോൾ സ്ഥാപനത്തിൽ നിന്ന് പുറത്തുപോയ ആളാണ് കുറ്റം പറയുന്നത്.
ബയോഡാറ്റ പരിശോധിച്ചപ്പോൾ കഴിവുള്ള ആളാണ് സ്വപ്ന സുരേഷ് എന്ന് മനസ്സിലായി. അവർക്ക് അഞ്ച് ഭാഷ അനായാസേനെ കൈകാര്യം ചെയ്യാൻ കഴിയും. കോൺസുലേറ്റിലും സർക്കാരിന്റെ ഐടി വകുപ്പിലുമടക്കം ജോലി ചെയ്ത പരിചയം സ്വപ്നയ്ക്കുണ്ട്. നിയമനം ആലോചിക്കുമ്പോഴും അവരുടെ കേസിനെ കുറിച്ച് ആലോചിട്ടില്ല, സ്വപ്നസുരേഷ് കുറ്റാരോപിതയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ എല്ലാം അംഗങ്ങളുടേയും പരിപൂർണ അംഗീകാരത്തോടെയാണ് കമ്പനിയുടെ സ്ത്രീ ശാക്തീകരണത്തിന്റേയും സിഎസ്ആറിന്റേയും ചുമതലനൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജോലിനൽകിയ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്)ക്കെതിരേ ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. സെക്രട്ടറി അജികൃഷ്ണൻ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നീതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ഏജൻസികൾക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളിൽ താനാണ് ഇപ്പോഴും അധ്യക്ഷൻ. എന്നാൽ, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണൻ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തിൽ ചെയർമാനെന്ന നിലയിൽ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയിൽ തന്റെയോ ബോർഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണൻ നടത്തിയതാണ് ആ നിയമനം. അജികൃഷ്ണന്റെ നേതൃത്വത്തിൽ എച്ച്.ആർ.ഡി.എസിൽ നടക്കുന്ന നിയമവിരുദ്ധ-ക്രിമിനൽ പ്രവർത്തനങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാർആവശ്യപ്പെട്ടിരുന്നു.