തിരുവനന്തപുരം
സംസ്ഥാനത്ത് തിങ്കൾ മുതൽ സ്കൂൾ ക്ലാസുകൾ പൂർണ സമയമാക്കുന്നതിന് മുന്നോടിയായി കലക്ടർമാരുടെ നേതൃത്വത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ലാതലയോഗം ചേരും. മന്ത്രി വി ശിവൻകുട്ടി വിളിച്ച കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. ശനിയും ഞായറും ബഹുജന–- സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പിടിഎ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്ലാസുകൾ. ആദിവാസി മേഖല, തീരമേഖല, മലയോര മേഖല എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഹാജർനില ശ്രദ്ധിക്കണം. സ്കൂൾ ബസുകളുടെ അറ്റകുറ്റപ്പണിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തണം. ഉച്ചഭക്ഷണം ലഭ്യമാക്കണം. വാക്സിനേഷൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കണമെന്നും അടുത്ത ആഴ്ച ജില്ലാതല അവലോകന യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനി രാവിലെ ഒമ്പതിന് തിരുവനന്തപുരം എസ്എംവി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, ജില്ലാ മെഡിക്കൽ ഓഫീസർമാർ, വിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും
സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിലാണ് തീരുമാനം. വിദ്യാർഥികൾക്കായി പരമാവധി സർവീസുകൾ അയക്കാൻ എല്ലാ ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയതായി സിഎംഡി അറിയിച്ചു.















