തിരുവനന്തപുരം> കേരള സര്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് എസ് എഫ് ഐയ്ക്ക് ഉജ്വല വിജയം. 67ല് 64 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന് ഭരണം ലഭിച്ചു. തിരുവനന്തപുരം ജില്ലയില് 32ല് 30 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന് ഭരിക്കും. ജില്ലയിലെ ഇക്ബാല് കോളേജിലെയും നഗരൂര് ശ്രീ ശങ്കരാചാര്യ വിദ്യാപീഢം കോളേജിലെയും യൂണിയന് കെ എസ് യുവില് നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു.
കൊല്ലം ജില്ലയില് 18 ല് 17 കോളേജുകളിലും എസ് എഫ് ഐ വിജയിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് കെ എസ് യു വില് നിന്നും, ചാത്തന്നൂര് എസ് എന് കോളേജ് കെ എസ് യു, എ ബി വി പി സഖ്യത്തില് നിന്നും എസ് ഐഫ് ഐ തിരിച്ചു പിടിച്ചു. ആലപ്പുഴ ജില്ലയില് തിരഞ്ഞെടുപ്പ് നടന്ന 15 ല് 15 ഇടത്തും എസ് എഫ് ഐ ജയിച്ചു കയറി. ആലപ്പുഴയിലെ സെന്റ് മൈക്കിള്സ് കോളേജ് കെ എസ് യുവില് നിന്നും, ശ്രീ അയ്യപ്പ കോളേജ് എ ബി വി പിയില് നിന്നുമാണ് എസ് എഫ് ഐ തിരിച്ച് പിടിച്ചത്. പത്തനംതിട്ടയില് രണ്ടില് രണ്ടിടത്തും എസ് എഫ് ഐ വിജയിച്ചു. നേരത്തെ നാമനിര്ദ്ദേശ പത്രിക സമര്പ്പണം പൂര്ത്തി ആയപ്പോള് തന്നെ 39 കോളേജുകളില് എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. കെ എസ് യുവിനും എബിവിപിയ്ക്കും ഒപ്പം മറ്റ് വിദ്യാർത്ഥി സംഘടനകളും സംയുക്തമായാണ് പല ക്യാമ്പസിലും മത്സരിച്ചത്. കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാർഥികളെ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ അഭിവാദ്യം ചെയ്തു.