തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം.ശിവശങ്കർ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വർണക്കടത്ത് കേസിന്റെഅന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകരചനയുടെ പേരിൽ ശിവശങ്കരനെ സസ്പെന്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയെക്കുറിച്ച്അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്തുകേസിൽ കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അധികാര ദുരുപയോഗവും ദുർവിനിയോഗവും നടത്തിയിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെയോ സിപിഎം നേതാക്കളെയോ വേട്ടയാടാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്-മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി ഒരാഴ്ചയായി ദുബായിലാണ്. എന്താണ് ഒരാഴ്ചക്കാലത്തെ ഔദ്യോഗിക പരിപാടി? അദ്ദേഹം ചികിത്സക്ക് പോയി. അത് വ്യക്തിപരമായ കാര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒരാഴ്ചയായി ദുബായിൽ എന്താണ് ഔദ്യോഗിക പരിപാടിയെന്ന കാര്യം അദ്ദേഹം വിശദീകരിക്കണം.
സ്വർണക്കടത്ത് കേസ് അന്വേഷണം ശരിയായ രീതിയിൽ പോകുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. കേസ് അന്വേഷണം ഒരുതരത്തിലും അവസാനിപ്പിച്ചിട്ടില്ല. ഈ കേസിലെ പ്രതികൾ എല്ലാം കുടുങ്ങുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Content Highlights:V Muraleedharan on Swapna Sureshs revelation in gold smuggling case















