ഒട്ടാവ
ജസ്റ്റിന് ട്രൂഡോ സര്ക്കാരിന്റെ കര്ശന വാക്സിന് നയങ്ങള്ക്കെതിരെ ട്രക്ക് ഡ്രൈവര്മാരുടെ നേതൃത്വത്തില് നടന്ന പ്രതിഷേധത്തില് സ്തംഭിച്ച് ക്യാനഡ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് പതിനായിരക്കണക്കിന് ട്രക്കുകളുമായി പ്രതിഷേധക്കാര് നടത്തിയ റാലി വാരാന്ത്യത്തില് തലസ്ഥാനത്തെത്തിയതോടെ നിരത്തുകള് സ്തംഭിച്ചു. ജനുവരി 23-ന് വാന്കൂവറില്നിന്നാണ് ഫ്രീഡം കോൺവോയ് എന്ന പേരില് പ്രതിഷേധയാത്ര ആരംഭിച്ചത്.
അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയില് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്മാര് നിര്ബന്ധമായും സമ്പൂര്ണ ഡോസ് വാക്സിന് എടുക്കണമെന്ന കനേഡിയന് സര്ക്കാരിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സമരം അക്രമാസക്തമാകാന് സാധ്യത ഉണ്ടെന്ന് പരിഗണിച്ച് ഒട്ടാവയില് കനത്ത ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരുന്നു. പാര്ലമെന്റിനും പരിസരപ്രദേശത്തും പ്രതിഷേധക്കാര് തടിച്ചു കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെയും കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പുറത്തിറങ്ങരുത് എന്നും പൊലീസ് നിര്ദേശിച്ചു.
പലയിടത്തും സമരക്കാര് കനേഡിയന് പതാക തലകീഴായി ഉയര്ത്തി. പ്രതിഷേധക്കാര്ക്ക് പ്രതിപക്ഷ പാര്ടികളുടെയും നിരവധി പ്രമുഖരുടെയും പിന്തുണയുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് സമരത്തിനായി 70 ലക്ഷം ഡോളർ ഇതിനോടകം വെബ്സൈറ്റിലൂടെ സമാഹരിക്കാനായിട്ടുണ്ട്.
അമേരിക്കയിലെ യാഥാസ്ഥിതിക ചേരിയിലുള്ള വിമർശകൻ ജോ റോഗൻ, ഡോണൾഡ് ട്രംപ് ജൂനിയർ, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലൺ മസ്ക്, ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡ് അടക്കമുള്ളവര് ട്രക്ക് ജീവനക്കാരെ പിന്തുണച്ച് രംഗത്തെത്തി. ശാസ്ത്രത്തിനും സമൂഹത്തിനും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള നിര്ദേശങ്ങൾക്കും എതിരെ പ്രതിഷേധിക്കുന്ന ഈ ന്യൂനപക്ഷം ക്യാനഡയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ട്രൂഡോ പ്രതികരിച്ചു.
അതിനിടെ പ്രതിഷേധക്കാര് യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും വാഹനങ്ങള് നിര്ത്തിയിടുകയും നൃത്തം ചെയ്യുകയും ചെയ്തത് എതിര്പ്പിന് കാരണമായിട്ടുണ്ട്.















