
കുട്ടിക്കാലം മുതൽത്തന്നെ ഗണിതത്തെ പ്രണയിച്ചിരുന്ന വ്യക്തയായിരുന്നു താൻ എന്നാണ് വിവേക് സമയം പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മാത്രമല്ല പാരമ്പര്യമായി കിട്ടിയ കഴിവുകളും അദ്ദേഹത്തെ മനക്കണക്കിന്റെ ഉയരങ്ങളിലെത്താൻ സഹായിച്ചിരുന്നു. വിവേകിന്റെ മുത്തച്ഛനായിരുന്ന വർക്കി പിള്ള മനക്കണക്കിൽ വിദഗ്ധനായിരുന്നു. വളരെ ചെറുപ്പം മുതൽതന്നെ മുത്തച്ഛന്റെ രീതികൾ കണ്ടും പഠിച്ചുമാണ് വിവേക് ഈ രംഗത്തേക്ക് വന്നത്.
“പാരമ്പര്യത്തിലൂടെ കഴിവ് കിട്ടിയെങ്കിലും ആ കഴിവിനെ വളർത്തിയെടുക്കാൻ സഹായിച്ചത് എന്റെ അച്ഛൻ സമ്മാനിച്ച കാൽക്കുലേറ്ററായിരുന്നു. അതിന് പിന്നിൽ ഒരു കഥയുണ്ട്. ഞങ്ങളുടെ വീട് നിൽക്കുന്ന പ്രദേശത്ത് ധാരാളം ക്ലബുകൾ ഉണ്ട്. അവിടെ ഓരോ വർഷവും നറുക്കെടുപ്പ് മത്സരങ്ങൾ നടത്താറുണ്ട്. ഒരു തവണ ക്ലബിലെ ഭാരവാഹികൾ അധ്യാപകനായ എന്റെ അച്ഛനോട് ഒരു കാൽക്കുലേറ്റർ സ്‌പോൺസർ ചെയ്യാമോ എന്ന് ചോദിച്ചു. അച്ഛൻ അത് ഏറ്റെങ്കിലും വേറെ സമ്മാനങ്ങൾ നൽകേണ്ടി വന്നതോടെ ആ വർഷത്തെ കാൽക്കുലേറ്റർ ഉപയോഗമില്ലാതെ വന്നു. പിന്നീട് ആ കാൽക്കുലേറ്റർ ഏഴാംക്ലാസ്സിൽ പഠിച്ചിരുന്ന എനിക്ക് സമ്മാനമായി തന്നു. അതിലൂടെയാണ് ഞാൻ കണക്കിന്റെ മാന്ത്രികലോകത്തിലേക്ക് എത്തിപ്പെടുന്നത്. മാത്രമല്ല ഏഴാം ക്ലാസ്സിൽ ഗുണനപ്പട്ടിക പഠിക്കാനുണ്ടായിരുന്നു. ആ സമയത്ത് ഞാൻ 1000 സംഖ്യകളുടെ ഗുണനപ്പട്ടിക മനപ്പാടമാക്കുകയും കാണാതെ പറയുകയും ചെയ്തിരുന്നു. ഈ ഒരു സമയത്ത് എല്ലാവരുടേയും പിന്തുണയും പ്രോത്സാഹനങ്ങളും കിട്ടിയപ്പോൾ ഗണിതത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യെണമെന്ന ആത്മവിശ്വാസം എന്നിൽ ഉണ്ടായി. തുടർന്ന് ഹൈസ്‌കൂൾ കഴിയാറായപ്പോഴേക്കും ഏകദേശം 10000 സംഖ്യകളുടെ ഗുണനപ്പട്ടിക കാണാതെ പറയാൻ പഠിച്ചു. ഇപ്പോൾ ഒരു ലക്ഷത്തോളം സംഖ്യകളുടെ ഗുണനപ്പട്ടിക ഞാൻ കാണാതെ പറയും.” — വിവേക് രാജ് സമയം പ്ലസിനോട് പറഞ്ഞു.
മനക്കണക്കിൽ പ്രോഗ്രഷൻ ( Progression ) എന്ന മേഖലയിലാണ് വിവേക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പല തരം പ്രോഗ്രഷൻസ് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സംഖ്യയെ വീണ്ടും വീണ്ടും കൂട്ടാം അല്ലെങ്കിൽ ഒരു സംഖ്യയെ വീണ്ടും വീണ്ടും ഗുണിക്കാം. ഇതിൽ തുടർച്ചയായി ഒരു സംഖ്യയെ കൂട്ടുക എന്ന പ്രോഗ്രഷനായിരുന്നു വിവേക് തെരഞ്ഞെടുത്തത്. ഉദാഹരണത്തിന്, 24 എന്നൊരു സംഖ്യ എടുത്ത് അതിനെ വീണ്ടും വീണ്ടും കൂട്ടുക. അതായത്, 24 + 24 = 48, 48 + 48 = 96, 96 + 96 = 192 അങ്ങനെ 10 സെക്കൻഡുകൊണ്ട് 19 തവണ സംഖ്യകൾ കൂട്ടി ഏഴക്ക സംഖ്യയുള്ള ഉത്തരം അദ്ദേഹം കണ്ടെത്തി. ഈ പ്രോഗ്രഷനിലൂടെയാണ് വിവേക് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ആദ്യമായി ഇടം നേടിയത്. 2 ദേശീയ റെക്കോർഡുകളാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അദ്ദേഹം സ്വന്തമാക്കിയത്. മാത്രമല്ല ഈ പ്രകടനം അദ്ദേഹത്തെ കണക്കിലെ ഉസൈൻ ബോൾട്ട് എന്ന വിശേഷണത്തിനും അർഹനാക്കി.
ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന് പുറമെ ഒരു ഏഷ്യൻ റെക്കോർഡ്, ഒരു വേൾഡ് റെക്കോർഡ് എന്നിവയും പ്രോഗഷനിലൂടെ വിവേക് സ്വന്തമാക്കിയിട്ടുണ്ട്.
“ഹ്യൂമൺ കാൽക്കുലേറ്റർ എന്നറിയപ്പെടുന്ന സ്‌കോട്ട് ഫ്‌ലാൻസ്ബർഗ് (Scott Flansburg) ആണ് എന്റെ റോൾമോഡൽ. അദ്ദേഹമാണ് പ്രോഗ്രഷനിൽ ആദ്യമായി വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. അതുപോലെ തന്നെ ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യക്കാരുടെ അഭിമാനമായ ശകുന്തള ദേവിയും എന്റെ റോൾ മോഡലാണ്. രണ്ട് 13 അക്ക സംഖ്യകളെ മനക്കണക്കിലൂടെ ഗുണിക്കുകയും വെറും 28 സെക്കൻഡുകൊണ്ട് 26 അക്ക സംഖ്യയുള്ള അതിന്റെ ഉത്തരം പറയുകയും ചെയ്തതാണ് ആ റെക്കോർഡിന് ശകുന്തള ദേവിയെ അർഹയാക്കിയത്.” — വിവേക് കൂട്ടിച്ചേർത്തു.
ഈ പ്രോഗ്രഷനും മനക്കണക്കും കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം, അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെ അവതരിപ്പിക്കാം എന്നൊക്കെയുള്ള ചിന്തയാണ് പിന്നീട് വിവേകിനെ ‘ മാത്തമാജിക് ഷോ’ എന്ന ആശയത്തിലേക്ക് എത്തിച്ചത്. അതിന് അദ്ദേഹത്തിന് സഹായകമായത് അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ആർതർ ടി. ബെഞ്ചമിന്റെ മാത്തമാജിക് ഷോകളാണ്. ഇതിൽ ബെഞ്ചമിൻ ചെയ്തിരുന്ന കണക്കുകൾ തനിക്കും ചെയ്യാൻ കഴിയുമെന്ന ബോധ്യം വന്നതോടെയാണ് സ്വന്തമായി ഒരു ഷോ ചെയ്യാൻ വിവേക് തയ്യാറായത്. വ്യത്യസ്ത തരത്തിലുള്ള ഏകദേശം എട്ട് കണക്കുക്കൂട്ടലുകളാണ് ഈ ഷോയിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നത്. കുട്ടികൾ അവർക്ക് തോന്നുന്ന ഒരു സംഖ്യ പറയുകയും അതിന്റെ ഉത്തരം കാൽക്കുലേറ്ററിനേക്കാൾ വേഗത്തിൽ വിവേക് പറയുകയും ചെയ്യുന്നതാണ് മാത്തമാജിക് ഷോ. സത്യത്തിൽ മനുഷ്യനും മെഷീനും തമ്മിലുള്ള വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളായിരുന്നു ആ ഷോയിൽ ഉണ്ടായിരുന്നത്.
കണക്കിനെ കുറിച്ചുള്ള കുട്ടികളുടെ പേടി ( മാത്ത്‌സ് ഫോബിയ) മാറ്റാനുള്ള ഒരു ട്രീറ്റ്‌മെന്റായിട്ടാണ് മാത്തമാജിക് ഷോ വിവേക് നടത്തുന്നത്. ഷോ നടത്തിയതിന് ശേഷം മനക്കണക്ക് എന്താണ്? എങ്ങനെ എളുപ്പത്തിൽ മനസിൽ കണക്കുക്കൂട്ടാം? എന്നൊക്കെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കയും ചെയ്യുന്നു. അതിനായി വിവേക് തന്റേതായ രീതിയിൽ ഒരു സിലബസ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കൊവിഡിന് മുമ്പ് വരെ സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെന്നാണ് ക്ലാസെടുത്തിരുന്നത്. ഇപ്പോൾ ഓൺലൈൻ ക്ലാസുകളാണ് വിവേക് നടത്തുന്നത്. കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ മാത്തമാജിക് ഷോ പല മാധ്യമങ്ങളും ഏറ്റെടുത്തതോടെ വിവേക് ശ്രദ്ധിക്കപ്പെട്ടു.
“മാത്തമാജിക് ഷോ നല്ല വിജയം ആയതോടെ എനിക്ക് ഹിസ്റ്ററി ടി.വിയിൽ നിന്ന് ക്ഷണം ലഭിച്ചു. ആ ചാനലിലെ ഏറ്റവും മികച്ച ഷോ ആയ ഓ മൈ ഗോഡ്! യേ മേരാ ഇന്ത്യ (OMG! Yeh Mera India) എന്ന പരിപാടിയിലേക്ക് എന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഹിസ്റ്ററി ടി.വിക്ക് വേണ്ടി ചെയ്തതാണ് എന്റെ ഏറ്റവും വലിയ കാൽക്കുലേഷൻ. പ്രോഗ്രഷനിലൂടെ ഒരു സംഖ്യയെ തുടർച്ചയായി ഗുണിച്ച് 32 അക്ക സംഖ്യയുള്ള ഉത്തരത്തിൽ എത്തിക്കുകയാണ് അന്ന് ചെയ്തത്. അതിലൂടെയാണ് ഇന്ത്യയിലെ ഗണിതമാന്ത്രികൻ എന്ന പദവി ഞാൻ സ്വന്തമാക്കിയത്. മാത്രമല്ല ഹിസ്റ്ററിയിലെ ആ ഷോ കഴിഞ്ഞപ്പോൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ആളുകൾ എന്നെ വിളിച്ച് അഭിനന്ദിക്കുകയും പ്രോഗ്രഷനെ കുറിച്ചുള്ള വിവരങ്ങൾ ആരായുകയും ചെയ്തു.” — വിവേക് ചൂണ്ടിക്കാട്ടി.
അധ്യാപകരായ മാതാപിതാക്കളുടെ പിന്തുണയാണ് വിവേകിനെ ഇത്രയും വലിയ വിജയത്തിൽ എത്തിച്ചത്. കണക്ക് എന്നത് ഒരു പാഠ്യവിഷയമായതിനാൽ അച്ഛനും അമ്മയും മകന്റെ കഴിവിനെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നു. മാത്രമല്ല, ഒരു കാൽകുലേഷൻ സ്റ്റൈൽ പരിശീലിച്ചുകഴിഞ്ഞാൽ അമ്മയുടെ മുന്നിലാണ് വിവേക് ആദ്യം അത് അവതരിപ്പിക്കാറുള്ളത്. വിവേക് പറയുന്നത് അദ്ദേഹത്തിന്റെ അമ്മ കാൽക്കുലേറ്ററിൽ അടിച്ച് നോക്കുകയും മകൻ പറയുന്നത് ശരിയാണോ എന്ന് ഉറപ്പിക്കുകയും ചെയ്യും. അതിന് ശേഷം മാത്രമേ വിവേക് സ്‌റ്റേജിൽ അവതരിപ്പിക്കുകയുള്ളൂ.
അതേസമയം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കുറഞ്ഞത് വിവേകിനെ വിഷമത്തിലാക്കിയിരിക്കുകയാണ്.
“വീട്ടുകാർക്ക് പുറമെ ആലപ്പുഴ എം.പിയായ എ.എം ആരിഫും എന്നെ നല്ലരീതിയിൽ പിന്തുണക്കുന്നുണ്ട്. അദ്ദേഹത്തെ ഒരിക്കൽ കണ്ടപ്പോൾ ഞാൻ മനക്കണക്ക് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. അന്ന് എന്നെ അഭിനന്ദിച്ച അദ്ദേഹം സമൂഹത്തിന് വേണ്ടി എന്റ കഴിവിനെ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തൽഫലമായി സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് എങ്ങനെ മനക്കണക്കുകൾ എളുപ്പത്തിൽ സ്വായത്തമാക്കാം എന്ന ആശയം മുൻ നിർത്തി ഒരു പ്രൊജക്ട് ഞാൻ തയ്യാറാക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊ.സി രവീന്ദ്രനാഥിന് അത് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനിടെ തെരഞ്ഞെടുപ്പ് നടക്കുകയും മന്ത്രിസഭ മാറുകയും ചെയ്തതോടെ എന്റെ പ്രൊജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാതെയായി. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയായ വി. ശിവൻകുട്ടിയെയും പ്രൊജക്ടിന്റെ കാര്യം പറഞ്ഞ് ഞാൻ സമീപിച്ചിരുന്നു.” — വിവേക് പറഞ്ഞു.
വളരെയധികം സാധ്യകളുള്ള ഒരു പ്രൊജക്ടാണ് അദ്ദേഹം സർക്കാരിൽ സമർപ്പിച്ചിരുന്നത്. കാരണം, മൂന്ന് തരത്തിലുള്ള കാൽക്കുലേഷനാണ് അതിൽ വിവേക് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. അതിൽ ഒന്നാണ് മൈൻഡ് മാത്ത്‌സ്. അതായത്, പേനയും പേപ്പറും ഉപയോഗിക്കാതെ മനസിൽ കണക്കുക്കൂട്ടുന്നതാണ് ഈ രീതി. കുട്ടികൾ വളരെ കൗതുകത്തോടെ മൈൻഡ് മാത്ത്‌സിനെ സമീപിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അദ്ദേഹം പ്രൊജക്ടിൽ ഇത് ഉൾക്കൊള്ളിച്ചത്. മറ്റൊന്നാണ് സ്‌ക്രിപിൾഡ് മാത്ത്‌സ്. എത്രവലിയ സംഖ്യകളുടെ കണക്കുക്കൂട്ടലുകളാണെങ്കിലും എങ്ങനെ ഒറ്റ വരിയിൽ പരിഹരിക്കാം എന്നുള്ള രീതിയാണ് ഇത്. അടുത്തതാണ് അൾജി ബ്രേക്ക് മാത്ത്‌സ്. അതിൽ ഇക്ക്വേഷൻസ് എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം എന്നാണ് പറയുന്നത്.
വിവേകിന്റെ കഴിവ് കണ്ട് പല വിദേശ രാജ്യങ്ങളും ജോലി വാഗ്ദാനവുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ തന്റെ നാടിനെയും ഇവിടെയുള്ള കുട്ടികളേയും സഹായിക്കണമെന്ന മനസായിരുന്നു വിവേകിനെ പിടിച്ചു നിർത്തിയിരുന്നത്. പക്ഷെ ഇത്രയും കാലമായിട്ടും തന്റെ പ്രൊജക്ട് വെളിച്ചം കാണാതെ ഇരിക്കുന്നതിനാൽ സർക്കാരിന്റെ പിന്തുണ ലഭിക്കുമെന്നുള്ള വിവേക് രാജിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട മാട്ടാണ്. അതുകൊണ്ട് തന്നെ വിദേശത്തേക്ക് നിന്ന് വന്നിരിക്കുന്ന ജോലി ഓഫർ സ്വീകരിച്ച് തന്റെ കഴിവ് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്.
****














