
ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് കൂടുതൽ പകര്‍ച്ചാശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വാക്സിനെ പ്രതിരോധിക്കാൻ പുതിയ വകഭേദത്തിന് കൂടുതൽ കഴിവുണ്ടാകാമെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. അതേസമയം, ഒമിക്രോണിൻ്റെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം ഇതിനോടകം 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
Also Read:
ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ ബൂസ്റ്റര്‍ ഡോസടക്കം വിതരണം ചെയ്യാൻ തയ്യാറാകണമെന്നാണ് രാജ്യത്തെ മുതിര്‍ന്ന വൈറോളജി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരിൻ്റെ സത്വര നടപടിയുണ്ടാകണമെന്നും രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തിന് ഉടൻ വാക്സിൻ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിനെടുത്താലും ആറു മാസത്തിനകം ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുമെന്നും ഒരു അധിക ഡോസ് കൊടുക്കുന്നതിന് ശങ്കിക്കേണ്ടതില്ലെന്നുമാണ് വെല്ലൂരിലെ വൈറോളജി വിദഗ്ധനായ ഡോ. ടി ജേക്കബ് ജോൺ പറയുന്നത്. ബൂസ്റ്റര്‍ ഡോസ് നല്‍കിയാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി ഗണ്യമായി വര്‍ധിക്കുമെന്ന് ഇൻസാകോഗിൻ്റെ മുൻ തലവൻഡോ. ഷാഹിദ് ജമീലും ചൂണ്ടിക്കാട്ടി. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ആദ്യം ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read:
അതേസമയം, ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി ചെറുക്കാൻ ബൂസ്റ്റർ ഡോസ് വാക്സിൻ വേണ്ടി വന്നേക്കുമെന്നാണ് യുഎസിലെ പകർച്ചവ്യാധി വിദഗ്ധനായ ആന്തണി ഫൗച്ചി അടക്കമുള്ളവര്‍ അഭിപ്രായപ്പടുന്നത്. രണ്ട് ഡോസ് വാക്സിനു പുറമെ ഒരു ഡോസ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ കൂടി നല്‍കിയാൽ കൊവിഡിനെതിരെ മികച്ച സുരക്ഷ ലഭിക്കുമെന്ന് അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോടു പ്രതികരിച്ചു. അതേസമയം, യുഎസ് സര്‍ക്കാര്‍ ഇത് ഔദ്യോഗിക തീരുമാനമായി കൈക്കൊണ്ടിട്ടില്ല. രണ്ട് ഡോസ് ഫൈസര്‍ അല്ലെങ്കിൽ മോഡണ വാക്സിൻ, ഒരു ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ ഇവയിലേതെങ്കിലും ഒന്ന് സ്വീകരിച്ചവരെ പൂര്‍ണ ഡോസ് വാക്സിൻ സ്വീകരിച്ചവരായാണ് യുഎസ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. കൊവിഡിനെതിരെ ഈ വാക്സിനേഷൻ ആവശ്യത്തിനു പ്രതിരോധശേഷി നല്‍കുന്നുണ്ടെങ്കിലും ബൂസ്റ്റര്‍ ഡോസ് വാക്സിൻ നല്‍കുന്നത് മികച്ച പ്രതിരോധശേഷി ലഭിക്കാൻ സഹായിക്കുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ഫൗച്ചി പ്രതികരിച്ചു.
ഒമിക്രോൺ വകഭേദം വാക്സിനെ മറികടക്കുമോ എന്ന ആശങ്ക മൂലം സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസിനായി വാക്സിൻ വാങ്ങിക്കൂട്ടുകയാണ്. 16 – 17 വയസു വരെ പ്രായമുള്ളവര്‍ക്ക് യുഎസും 30 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്ക് യുകെയും ഇതിനോടകം ഫൈസര്‍ വാക്സിൻ്റെ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ട്.














