ആലുവ:ആലുവയിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തിൽ രണ്ട് എസ്.ഐ.മാരെ സസ്പെൻഡ് ചെയ്തു. ആലുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ആർ. വിനോദിനെയും ഗ്രേഡ് എസ്.ഐ. രാജേഷിനെയുമാണ് അന്വേഷണ വിധേയമായി ഡി.ഐ.ജി. കോറി സഞ്ജയ് കുമാർ ഗുരദീൻ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുനമ്പം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി.
ആലുവയിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായത്.
ഇവർക്കെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായും ഇത് അന്വേഷിക്കണമെന്നും പോലീസ് ആരോപിച്ചത്. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷറഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ. നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആലുവ പോലീസ് വീടുവളഞ്ഞ് പിടികൂടിയത്.
തീവ്രവാദ ബന്ധം ചുമത്തിയുള്ള റിമാൻഡ് റിപ്പോർട്ടാണ് പോലീസ് നൽകിയതെന്ന് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതികൾക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചു.
രഹസ്യാന്വേഷണത്തിൽ പോലീസിന്റെ പിഴവ് കണ്ടെത്തി
ആലുവ:അറസ്റ്റിലായവർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചത് വിവാദമായതോടെ അൻവർ സാദത്ത് എം.എൽ.എ. മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കാൻ മുഖ്യമന്ത്രി ഡി.ഐ.ജി.യെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിൽ പോലീസ് നടപടി ഗൂഢ ലക്ഷ്യത്തോടെയാണെന്ന് കണ്ടെത്തി. കേസിന്റെ ഗൗരവം ചിന്തിക്കാതെ അശ്രദ്ധയോടെയാണ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് പോലീസിന്റെ പ്രതിച്ഛായയ്ക്ക് ഇടിവ് വരുത്തുകയും വിമർശനങ്ങൾക്ക് ഇടവരുത്തുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജാമ്യം ലഭിക്കാതിരിക്കാൻ വൈരാഗ്യ ബുദ്ധിയോടെ ബോധപൂർവം തീവ്രവാദ ബന്ധം കെട്ടിച്ചമച്ചതാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
മൂന്ന് വ്യത്യസ്ത അന്വേഷണം
ആലുവ: മൊഫിയയുടെ ഗാർഹിക പീഡനം സംബന്ധിച്ച പരാതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവും സി.ഐ. മോശമായി പെരുമാറിയെന്ന പരാതി സിറ്റി ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ഷെൽബിയുമാണ് അന്വേഷിക്കുന്നത്. ഇതിനു പുറമെയാണ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയവർക്കെതിരേ മൂന്നാമത്തെ അന്വേഷണം മുനമ്പം ഡിവൈ.എസ്.പി. നടത്തുന്നത്.














