കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായ പ്ലാപ്പള്ളിയിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുൾപൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാംവാർഡാണ് പ്ലാപ്പള്ളി. ഗ്രാമത്തിന്റെ ഒരുഭാഗം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലാണ്.
പ്ലാപ്പള്ളിയിൽ 130-ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കൽ ജങ്ഷനിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്. ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരു കപ്പേളയുമാണുള്ളത്.
ഉരുൾപൊട്ടലിൽപ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്. ഇവിടെയാണ് മൃതദേഹങ്ങൾക്കുവേണ്ടി തിരച്ചിൽ നടക്കുന്നത്. ശമനമില്ലാത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി.
പ്ലാപ്പള്ളി നിവാസികൾ നിത്യോപയോഗസാധനങ്ങൾ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാർ, കൂട്ടിക്കൽ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകൾ തകർന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റർ അകലെയായി ഒരു സർക്കാർ സ്കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്.
പ്ലാപ്പള്ളിഗ്രാമം രണ്ടുമലനിരകളായി സ്ഥിതിചെയ്യുന്ന ഇടമാണ്. സംഭവം നടക്കുന്ന സമയത്ത് പലരും വീട്ടിൽനിന്ന് പുറത്തായിരുന്നു. തിരിച്ചെത്താനാകാതെ ഇവർ ബുദ്ധിമുട്ടി. പ്ലാപ്പള്ളിയിൽനിന്ന് പൂഞ്ഞാറിലേക്കുപോകാനും പാതയുണ്ട്. ചോലത്തടം കൂടിയുള്ള ഈ ഭാഗത്തും ഒട്ടേറെ മണ്ണിടിച്ചിലുകൾമൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളിയിലേക്ക് മുമ്പ് ഒരു ബസ് സർവീസ് ഉണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കയാണ്.
കടയിലേക്ക് ഒഴുകിവന്ന മഴവെള്ളം മാറ്റുന്നതിനിടെയാണ് സരസമ്മയും റോഷ്നിയും അപകടത്തിൽപ്പെട്ടത്.
പന്തലാട്ടിൽ മോഹനനും ഭാര്യ സരസമ്മയും ചേർന്നാണ് ചായക്കട നടത്തിയിരുന്നത്. സുഹൃത്തും സമീപവാസിയുമായ റോഷ്നി സരസമ്മയെ സഹായിക്കാനെത്തിയതായിരുന്നു.
അപകടം നടക്കുന്ന സമയം റോഷ്നിയുടെ ഭർത്താവ് വേണു സമീപത്തുണ്ടായിരുന്നു. ഉരുൾ വരുന്നതുകണ്ട് വേണു ഉറക്കെ വിളിച്ചുപറഞ്ഞു, ഓടിമാറാൻ. ഇതിനിടെ, അപകടം നടന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടംനടന്ന സ്ഥലത്തെ പത്തുകുടുംബങ്ങളെ പത്തേക്കർ എന്ന സ്ഥലത്തെ സുരക്ഷിതസ്ഥാനത്തേക്കുമാറ്റി.