ന്യൂഡൽഹി
കൽക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്, ഉരുക്ക്, അലുമിനിയം, സിമന്റ്, എണ്ണ–- പ്രകൃതിവാതകം, ഭക്ഷ്യസംസ്കരണ മേഖലയെ ദോഷകരമായി ബാധിക്കുന്നു. മിക്ക ഉരുക്ക് നിർമാണശാലക്കും സ്വന്തം വൈദ്യുതി യൂണിറ്റുണ്ടെങ്കിലും പ്രതിസന്ധി തുടർന്നാൽ സ്ഥിതി സങ്കീർണമാകും. ചെറുകിട ഉരുക്കുശാലകല്‍ വൈദ്യുതി നിലയങ്ങളിൽനിന്നുള്ള ഊർജമാണ് ആശ്രയിക്കുന്നത്. വൈദ്യുതി ക്ഷാമം ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും.
ആഭ്യന്തര കൽക്കരിയുടെയും ഇറക്കുമതി കൽക്കരിയുടെയും വില കൂടിയത് ഇരുമ്പ്, അലുമിനിയം കമ്പനികളെ പ്രതിസന്ധിയിലാക്കി. ജൂലൈ–- ഒക്ടോബറില്‍ ആഭ്യന്തര കൽക്കരി വില 15 ശതമാനവും ഇറക്കുമതി വില 61 ശതമാനവും കൂടി. പ്രവർത്തനച്ചെലവേറിയതോടെ ഇരുമ്പ് ഉൽപ്പന്ന വില കുതിച്ചുകയറാന്‍ സാധ്യത. വൈദ്യുതി പ്രതിസന്ധി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയുംആവശ്യകത കൂട്ടി. എൽഎൻജി വില അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുകയറിയതിനാൽ പ്രകൃതിവാതക കമ്പനികൾക്ക് ഇപ്പോഴത്തെ സാഹചര്യം ദോഷം ചെയ്യും.
മണിക്കൂറുകൾ നീളുന്ന പവർകട്ട് ശീതീകരിച്ച ഭക്ഷ്യവസ്തു വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി.ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സ്ഥാപനങ്ങള്‍. മാംസം, പാൽ, മൽസ്യ മേഖലകളിലാണ് പ്രധാനപ്രശ്നം. ഇഷ്ടികച്ചൂളകളും സിമന്റ്ശാലകളും പ്രതിസന്ധിയിലായി.