തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനത്തിനും പൗരത്വ നിയമ ഭേദഗതി (സിഎഎ) ക്കും എതിരെ സമരം ചെയ്തവർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയിൽ സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നും ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ ചുമത്തിയ ഒരു കേസ് പോലും പിൻവലിച്ചില്ലെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാന സർക്കാർ ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് സതീശന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാർ എന്നിവരോട് നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധന കഴിഞ്ഞ് കോടതിയുടെ അനുവാദത്തോടെ മാത്രമേ കേസുകൾ പിൻവലിക്കാൻകഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ആകെ രജിസ്റ്റർ ചെയ്തതിൽ 13 കേസുകൾ മാത്രമാണ് പിൻവലിച്ചിട്ടുള്ളതെന്നും 2636 കേസുകൾ രജിസ്റ്റർ ചെയ്ത ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തിൽ ഒരു കേസ് പോലും പിൻവലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: cases taken against anti caa and sabarimala women entry protests should be withdrawn says vd satheesan















