തിരുവനന്തപുരം
കോവിഡ് വ്യാപനത്തോതും ജനസംഖ്യാനുപാതിക പ്രതിരോധശേഷിയും കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് സിറോ പ്രിവലൻസ് സർവേ നടത്തും. ഇതിന് സർക്കാർ അനുമതി നൽകി. സർവേ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.
ഐസിഎംആർ ആണ് നിലവിൽ രാജ്യത്ത് സിറോ പ്രിവലൻസ് സർവേ നടത്തുന്നത്. സംസ്ഥാനങ്ങൾ സർവേ നടത്തണമെന്ന് ജൂലൈ അവസാനം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ സർവേയിലൂടെ ചെയ്യുന്നത്. കോവിഡ് മുക്തരിൽ ഐജിജി പോസിറ്റീവായിരിക്കും.
18 വയസ്സിനു മുകളിലുള്ളവർ, അഞ്ചുമുതൽ 17 വയസ്സുവരെയുള്ളവർ, ഗർഭിണികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസി വിഭാഗക്കാർ, തീരപ്രദേശങ്ങളിലെ 18 വയസ്സിനു മുകളിലുള്ളവർ, നഗരസഭാ പരിധിയിലെ ചേരിപ്രദേശങ്ങളിലുള്ള 18 വയസ്സിനു മുകളിലുള്ളവർ എന്നിവരിലെ ഐജിജി കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം. സിറോ സർവേയുടെ അടിസ്ഥാനത്തിൽ രോഗപ്രതിരോധം ശക്തമാക്കാൻ സാധിക്കും.
യന്ത്രം കെഎംഎസ്സിഎൽ വാങ്ങും
സിറോ സർവേ നടത്തുന്നതിന് ഐസിഎംആർ അടക്കം ആശ്രയിക്കുന്ന കെമിലൂമിനസെന്റ് അസൈ (സിഎൽഐഎ) യന്ത്രം വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സംസ്ഥാന സർക്കാർ തുക അനുവദിച്ചു. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, എറണാകുളം, കോഴിക്കോട് റീജ്യണൽ ഹെൽത്ത് ലാബുകൾ എന്നിവിടങ്ങളിലാണ് പരിശോധിക്കുക. ഇന്ത്യൻ കമ്പനിയായ അബ്ബോട്ട് ഹെൽത്ത് കെയറിന്റെ ഉപകരണങ്ങൾ വാങ്ങാൻ 46.25 ലക്ഷം രൂപയും ജർമനിയിലെ സീമെൻസ് ഹെൽത്തിനിയേഴ്സിന്റെ ഉപകരണങ്ങൾ വാങ്ങാൻ 38.55 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഒരു യന്ത്രത്തിന് 10 മുതൽ 20 ലക്ഷം വരെയാണ് വില.
പരിചരണകേന്ദ്രങ്ങളിൽ 82 ശതമാനം കിടക്കയും ഒഴിവ്
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാർഹിക പരിചരണ കേന്ദ്രങ്ങളിൽ (ഡൊമിസിലറി കെയർ സെന്റർ–-ഡിസിസി) 82 ശതമാനം കിടക്കയും ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 720 കേന്ദ്രത്തിലായി 33,394 കിടക്കയാണ് ഡിസിസികളിലുള്ളത്. അതിൽ 6013 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്.
സിഎഫ്എൽടിസികളിൽ 66ഉം സിഎസ്എൽടിസികളിൽ 54ഉം ശതമാനം കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നു. ഐസിയുവിൽ 2131ഉം വെന്റിലേറ്ററിൽ 757 എണ്ണത്തിലും മാത്രമാണ് രോഗികളുള്ളത്. സർക്കാർ ആശുപത്രികളിലെ ഐസിയുകളിൽ 43 ശതമാനവും വെന്റിലേറ്ററുകളിൽ 75 ശതമാനവും ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു.















