കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരേ വീണ്ടും കേസെടുത്ത് പോലീസ്. ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവർക്കെതിരേയാണ് കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്. സൈബർ സെൽ ഓഫീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
ആർ.ടി. ഓഫീസിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ, ഇവർക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇപ്പോൾ കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനംസൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആർ.ടി. ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് നേരത്തെ ജാമ്യം ലഭിച്ചരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിൻ, ലിബിൻ എന്നിവർക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നൽകിയത്.
ഇ ബുൾജെറ്റ് വ്ളോഗർമാരുടെ മുൻകാല വീഡിയോകൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഉള്ളടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടികളെടുക്കുമെന്ന് കണ്ണൂർ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ഇവർക്ക് ലഭിച്ച ജാമ്യം റദ്ദാക്കാൻ പോലീസ് ശ്രമിച്ചിരുന്നു. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിന് പോലീസ് ശ്രമിക്കുന്നത്.
Content Highlights: Another case against the E-Bulljet brothers