കോഴിക്കോട്:ഹോക്കി ഒളിമ്പിക് മെഡൽ ജേതാവ് പി. ആർ. ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നത് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടെന്ന് മുൻ കായികമന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജൻ. എല്ലാ വശങ്ങളും പരിശോധിച്ച് വേണം സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാനെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പാരിതോഷികം പ്രഖ്യാപിക്കാനാവില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിഷയം കാബിനറ്റ് ചർച്ച ചെയ്ത ശേഷം ഒറ്റക്കെട്ടായ തീരുമാനം എടുക്കണം. പ്രഖ്യാപനം സർക്കാർ വൈകിക്കുന്നതല്ലെന്നും നിരവധി നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പൂർത്തിയാക്കാനുണ്ടെന്നും ജയരാജൻ പറഞ്ഞു. പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ഇ. പി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു പ്രതിഭയ്ക്ക് നൽകുന്ന ആദരം ഏറ്റവും മികച്ചതായിരിക്കണം. എന്നാൽ അത് സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാവരുതെന്നും ഇ.പി പറഞ്ഞു. സർക്കാർ ഉടൻ തന്നെ പാരിതോഷികം പ്രഖ്യാപിക്കും. മെഡൽ ജേതാക്കൾക്ക്പാരിതോഷികം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാനാവില്ലെന്നും കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ശ്രീജേഷിനുള്ള പാരിതോഷികം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിക്കുമെന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചത്. കേരളം എന്നും കായിക താരങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുത്തവർക്ക് ടോക്യോയിലേക്ക് പോകുംമുമ്പ് അഞ്ച്ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും വിവാദങ്ങൾക്കുള്ള മറുപടിയായി കായികമന്ത്രി പറഞ്ഞിരുന്നു. ശ്രീജേഷ് സർക്കാർ ജോലിക്കാരനാണെന്നതുകൂടി പരിഗണിച്ചായിരിക്കും പാരിതോഷികം പ്രഖ്യാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
content highlights :financial crisis delays reward for olympic winner sreejesh says ep jayarajan