കോഴിക്കോട്: ക്രോണിക് എപ്പിലെപ്റ്റിക് ഡിസോർഡർ എന്ന അപൂർവ്വ രോഗ ബാധിതയായ പവിത്രക്ക് താങ്ങായി ജില്ലാഭരണകൂടം. എഴുന്നേറ്റ് നിൽക്കാനോ ഇരിക്കാനോ കഴിവില്ലാതെ സാരി തൊട്ടിലിൽ കഴിയുന്ന 22 കാരി പവിത്രയുടെ വാർത്ത മാതൃഭൂമിയും വീഡിയോ മാതൃഭൂമി ഡോട്കോമും കൊടുത്തിരുന്നു. വീഡിയോയും വാർത്തയും ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ ജനപ്രതിനിധികളടക്കം വിഷയം നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് കളക്ടറേറ്റിൽ ചേർന്ന നാഷണൽ ട്രസ്റ്റ് ഹിയറിങ്ങിലാണ് നടപടിയായത്.
അസി. കലക്ടർ മുകുന്ദ് കുമാർ ഇന്ന് പവിത്രയെ സന്ദർശിച്ചു. വർഷങ്ങളായി നഗരത്തിൽ പലയിടത്തായി വാടകയ്ക്ക് താമസിക്കുകയാണ് പവിത്രയും കുടുംബവും. കോവിഡ് കാലം കൂടി വന്നതോടെ സ്ഥിരമായി കഴിക്കേണ്ട മരുന്നിനുള്ള സാമ്പത്തികാവസ്ഥ പോലും ഇവർക്കില്ലാതായി. ചാലപ്പുറം ഫാത്തിമ അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിക്കുന്ന കസ്തൂരിബായിയുടെ മകൾ പവിത്രക്ക്ജനിച്ച് എട്ടാം മാസത്തിലാണ് അപൂർവ രോഗമാണെന്ന് തിരിച്ചറിഞ്ഞത്.
ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി വീട് നൽകാനുള്ള നടപടികൾ അസി. കലക്ടർ സ്വീകരിച്ചു. പവിത്രക്ക് ലീഗൽ ഗാർഡിയനെ അനുവദിക്കാനും ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെടുത്താനും നിരാമയ ഇൻഷുറൻസ് നൽകാനും നാഷണൽ ട്രസ്റ്റ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ചികിൽസയും മരുന്നും ഭക്ഷണവും ഉറപ്പാക്കാൻ സ്ഥിരമായ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കാനും തിരുമാനിച്ചു.
നാഷണൽ ട്രസ്റ്റ് ജില്ലാ ചെയർമാൻ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി, അസി.കലക്ടർ മുകുന്ദ് കുമാർ, കൗൺസിലർ ഉഷാദേവി, ജില്ലാ കൺവീനർ പി.സിക്കന്തർ, ഡോ.പി.ഡി. ബെന്നി, ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജൽ, ലോ ഓഫീസർ സലിം പർവീസ്, സബ് രജിസ്ട്രാർ രശ്മി ഗോപി, നാഷണൽ ട്രസ്റ്റ് എൻ.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവർ യോഗത്തിൽപങ്കെടുത്തു.