തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം ചേർന്നത്. ജില്ലാ കളക്ടർമാരും, ജില്ലാ മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്ത് നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി.
ടി.പി.ആർ. നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഈ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാർജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധനകൾ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്സിംഗും ശക്തമാക്കണം. വീട്ടിൽ സൗകര്യമില്ലാത്തവരെ ഡി.സി.സി.കളിലേക്ക് മാറ്റേണ്ടതാണ്. ഡി.സി.സി.കളും സി.എഫ്.എൽ.ടി.സി.കളും ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും മന്ത്രി നിർദേശം നൽകി.
മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണ്. ഇതു സംബന്ധിച്ച പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി പ്രതിരോധം തീർക്കണം. ഇതിനായി വാക്സിനേഷൻ പ്രക്രിയ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ, ലാബ് സർവയലൻസ് ടീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Content Highlight: Health department: Strict action to reduce TPR Rate













