തിരുവനന്തപുരം
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നുപേരുടെ പാനൽ നിശ്ചയിക്കാൻ വ്യാഴാഴ്ച ഡൽഹി യുപിഎസ്സി ആസ്ഥാനത്ത് പ്രത്യേക സമിതി യോഗം ചേരും. പകൽ രണ്ടരയ്ക്ക് നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർ പങ്കെടുക്കും.
പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ 12 പേരുടെ പട്ടിക സംസ്ഥാനം യുപിഎസ്സിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽനിന്ന് മൂന്നുപേരെ യുപിഎസ്സി ഒഴിവാക്കി. ശേഷിക്കുന്ന ഒമ്പത് പേരിൽനിന്ന് സീനിയോറിറ്റി, വ്യക്തിപരമായ രഹസ്യ റിപ്പോർട്ട്, കേരളത്തിലെ സേവന കാലാവധി തുടങ്ങിയവ പരിഗണിച്ച് മൂന്നുപേരുടെ പട്ടിക സമിതി സർക്കാരിന് കൈമാറും. ഇതിൽനിന്ന് ഒരാളെ സർക്കാരിന് നിയമിക്കാം. യുപിഎസ്സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പൊലീസ് സേനയുടെ മേധാവി എന്നിവരും സമിതിയിലുണ്ട്.
നിലവിൽ അരുൺകുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി, കെ സുധേഷ്കുമാർ എന്നിവരാണ് സംസ്ഥാനം നൽകിയ പട്ടികയിൽ ആദ്യ സ്ഥാനക്കാർ. ഇതിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ കേരളം നൽകിയ പട്ടികയിൽ തച്ചങ്കരിയാണ് ഒന്നാമത്.
നിലവിലെ പൊലീസ് മേധാവി ബെഹ്റ 30ന് വിരമിക്കും. അന്ന് ചേരുന്ന മന്ത്രിസഭായോഗം പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിച്ചേക്കും.
ഐപിഎസ് പട്ടികയ്ക്കുള്ള യോഗവും ഇന്ന്
എസ്പിമാർക്ക് കൺഫേംഡ് ഐപിഎസ് നൽകാനുള്ള പട്ടിക തയ്യാറാക്കാനുള്ള യോഗവും വ്യാഴാഴ്ച ഡൽഹിയിൽ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പങ്കെടുക്കും. 2018ലെ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. സർക്കാർ നൽകിയ 32 പേരിൽനിന്ന് 11 പേർക്കാണ് ഐപിഎസ് നൽകുക. ഇവരെല്ലാം നിലവിൽ വിരമിച്ചവരാണ്.















