
ബ്രണ്ണൻ കാമ്പസിൽ വെച്ച് ഫ്രാൻസിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടതെന്നും സുധാകരൻ പറഞ്ഞിരുന്നു. സുധാകരന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫ്രാൻസിസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മൈക്കുകൊണ്ട് പിണറായി വിജയനെ ഫ്രാൻസിസ് അക്രമിച്ചിട്ടില്ലെന്നും കെട്ടുകഥയാണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.
പിണറായി വിജയനുമായി പിതാവ് ഫ്രാൻസിസിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ജോബി പറഞ്ഞു. തന്റെ പിതാവ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ലെന്നും പിണറായി വൈദ്യുത മന്ത്രിയായിരിക്കെ കൂരാച്ചുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ജോബി ഓർത്തെടുത്തു. പിതാവിന്റെ വിളിപ്പേര് പോലും മറന്നിരുന്നില്ലെന്നും ജോബി പറഞ്ഞു.
പിണറായി വിജയനെ മലർത്തി വീഴ്ത്തി എന്നു പറയുന്നതുകൊണ്ട് എന്തെങ്കിലും നേട്ടം സുധാകരൻ പ്രതീക്ഷിക്കുന്നുണ്ടോയെന്ന് അറിയില്ലെന്ന് ജോബി പറഞ്ഞു. എല്ലു പോലും പൊടിഞ്ഞ് കഥാവശേഷനായ ഒരാളെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. 20 വർഷം മുമ്പാണ് ഫ്രാൻസിസ് മരണപ്പെട്ടത്.















