കുമളി
പെരിയാർ കടുവാസങ്കേതത്തിൽ കുഞ്ഞിക്കടുവ മംഗളയ്ക്ക് വേട്ടയാടി കളിക്കാൻ കാടിനോട് ചേർന്ന ആവാസവ്യവസ്ഥയിൽ 10,000 അടി വിസ്തൃതിയുള്ള കൂട് ഒരുങ്ങുന്നു. തള്ളക്കടുവ ഉപേക്ഷിച്ച നിലയിൽ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ചതിനാൽ കടുവക്കുഞ്ഞിന് മംഗള എന്ന് പേരിട്ടു. പെരിയാർ കടുവാ സങ്കേതത്തിലെ പരിചരണത്തിൽ കഴിയാൻ തുടങ്ങിയിട്ട് എട്ടുമാസമാകുന്നു. ഇപ്പോൾ 30 കിലോ തൂക്കമുണ്ട്.
ഒരു വയസ്സ് ആകുന്നതോടെ മംഗളയെ കൂട്ടിലേക്ക് മാറ്റാനാണ് ആലോചന. തള്ളക്കടുവയ്ക്കൊപ്പം സ്വാഭാവികമായി വേട്ടയാടി ഇരപിടിക്കുന്നതിനുള്ള കഴിവ് ആർജിക്കാത്തതിനാൽ, ചെറുമൃഗങ്ങളെ വേട്ടയാടുന്നതിന് പരിശീലനം നൽകും. സുരക്ഷയ്ക്കായി 20 അടി ഉയരത്തിൽ കമ്പിവേലിയും നിർമിച്ചു.
കഴിഞ്ഞ നവംബർ 22ന് ആണ് കുമളിയിൽനിന്ന് 14 കിലോമീറ്റർ അകലെ ഉൾവനത്തിൽ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് ഒരു കിലോയോളം മാത്രം ഭാരമുള്ള ആരോഗ്യം ക്ഷയിച്ച കടുവ കുഞ്ഞിനെ ലഭിച്ചത്. തള്ളക്കടുവ കുഞ്ഞിനെ തേടിവരുമെന്ന വിശ്വാസത്തിൽ പത്തുദിവസത്തോളം മംഗളാദേവി ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചു. വനംവകുപ്പ് സമീപപ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയെങ്കിലും തള്ളക്കടുവയെ കണ്ടെത്താനായില്ല. തുടർന്ന് മംഗളാദേവിക്ക് അഞ്ച് കിലോമീറ്റർ സമീപത്തുള്ള കരടിക്കവലയിലുള്ള ക്വാർട്ടേഴ്സിലേക്ക് മാറ്റി. കടുവക്കുഞ്ഞിനെ ലഭിക്കുമ്പോൾ പിൻകാലുകളുടെ ചലനശേഷിയും കാഴ്ചശക്തിയും ഭാഗികമായി നഷ്ടപ്പെട്ട നിലയിലുമായിരുന്നു. വനംവകുപ്പിലെ ഡോ. അനുരാജിന്റെയും രണ്ട് വനപാലകരുടെയും നേതൃത്വത്തിൽ ഫിസിയോതെറാപ്പിയെ തുടർന്ന് പിൻകാലുകൾക്ക് ശേഷിയായി. കാഴ്ചശക്തി പൂർണമായിട്ടില്ല. ഇതിനുള്ള ചികിത്സയും നടക്കുന്നുണ്ട്. നിലവിൽ ആട്ടിൻ പാൽപ്പൊടിയും ഇറച്ചിയുമാണ് കടുവാക്കുട്ടിക്ക് ഭക്ഷണമായി നൽകുന്നത്.















