തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.സൗജന്യകിറ്റ് ആവശ്യമെങ്കിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനർഹമായി ബിപിഎൽ കാർഡ് കൈവശം വെച്ചിരിക്കുന്നവർ ഈ മാസം 30നകംതിരിച്ചേൽപ്പിക്കണം. കോവിഡ് ബാധിച്ചു മരിച്ച റേഷൻകട ജീവനക്കാർക്കുള്ള സഹായം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷൻ കടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40തോളം പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്ന കാര്യം സജീവ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാൽ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും. ആവശ്യക്കാർക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന നിർദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ട്. വരുമാനള്ളവർക്ക് കിറ്റ് ആവശ്യമില്ലഎങ്കിൽ അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അവതരിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കണമെന്നാണ് നിലവിലെ ക്യാബിനറ്റ് തീരുമാനമെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.
Content Highlight: Food and Civil Supplies Minister G R Anil