തിരുവനന്തപുരം
അധ്യാപക തസ്തികയിൽ നിയമന ഉത്തരവ് ലഭിച്ചവർക്ക് സ്കൂൾ തുറക്കുമ്പോൾ ജോലിയിൽ പ്രവേശിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഓരോ അധ്യയനവർഷവും ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന തസ്തികനിർണയത്തെ തുടർന്നാണ് അധ്യാപക നിയമനം. 2020-–-21 അധ്യയന വർഷത്തിൽ കോവിഡിനെ തുടർന്ന് സ്കൂൾ തുറന്നില്ല. 2021–-22 വർഷാരംഭത്തിലും സ്കൂൾ തുറക്കാനുള്ള സാഹചര്യമല്ല. ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തതും ഇക്കാരണത്താലാണെന്ന് വി ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഹയർ സെക്കൻഡറി ഉൾപ്പെടെ 2513 പേർക്ക് അധ്യാപക തസ്തികയിൽ നിയമന ഉത്തരവും 788 പേർക്ക് അധ്യാപക തസ്തികയിൽ പിഎസ്സി നിയമന ശുപാർശയും നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ എയ്ഡഡ് മേഖലയിലെ 4800ൽപരം നിയമന നിർദേശങ്ങളും അംഗീകാരത്തിനായുണ്ട്. സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോഴേ എയ്ഡഡ് നിയമനങ്ങളിലും തുടർനടപടിയുണ്ടാകൂ. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പ്രധാനാധ്യാപകൻ, അനധ്യാപകർ ഒഴികെയുള്ള നിയമനം സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താനാകുവെന്നും മന്ത്രി അറിയിച്ചു.