
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം സഭ ചേരുന്നുണ്ട്. അതിനു തൊട്ടടുത്ത ദിവസം പ്രമേയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച നടക്കും. ഇതിനു പിന്നാലെ ലക്ഷദ്വീപിനെ പിന്തുണച്ച് പ്രമേയം പാസാക്കാനാണ് പദ്ധതി. ഇതിനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. “ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ.” ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി നോട്ടീസ് നൽകിയിരുന്നു.
ബിജെപി ഒഴികെയുള്ള മറ്റ് പ്രധാന പാർട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. സഭയിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിനാൽ സംയുക്തമായിട്ടായിരിക്കും പ്രമേയം പാസാക്കുക.















