തിരുവനന്തപുരം
ചരിത്രം കുറിച്ച എൽഡിഎഫിന്റെ ഭരണത്തുടർച്ചയിൽ ജനകീയ സർക്കാരിനെ നയിക്കാനുള്ള സാരഥികളെ തെരഞ്ഞെടുക്കാൻ സിപിഐ എമ്മും സിപിഐയും തലസ്ഥാനത്ത് ചേർന്ന നേതൃയോഗങ്ങൾ ചൊവ്വാഴ്ച രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. രാവിലെ 9.30ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും 11. 30 ഓടെ സംസ്ഥാന കമ്മിറ്റിയും ആരംഭിച്ചു. ദൃശ്യമാധ്യമങ്ങളുടെ വൻപടതന്നെ ഊഹാപോഹങ്ങൾ പടച്ചുവിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി ഭരണസാരഥ്യത്തിലേക്ക് പുതുടീമിനെ പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ച മന്ത്രിസഭയിലെ പുതിയ സിപിഐ എം പ്രതിനിധികളുടെ പട്ടിക പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം തീരുമാനം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ഒരുമണിയോടെ സംസ്ഥാന കമ്മിറ്റിയുടെ വാർത്താകുറിപ്പ് പ്രസിദ്ധീകരിച്ചതോടെയാണ് മുഴുവൻ മന്ത്രിമാരും പുതിയവരായിരിക്കുമെന്ന വിവരം ദൃശ്യമാധ്യമങ്ങൾക്ക്പോലും ലഭിച്ചത്.
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മന്ത്രിയാക്കിയില്ലെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചതോടെ പാർലമെന്ററി പാർടി യോഗത്തിനെത്തിയപ്പോൾ ശൈലജ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമ കുപ്രചാരണങ്ങളുടെ മുന നുള്ളി. ‘ഞാൻ മാത്രമല്ലല്ലോ, എല്ലാ മന്ത്രിമാരും മാറുകയല്ലേ, എനിക്ക് മാത്രമെന്താണ് പ്രത്യേകത, അഞ്ച് വർഷം മന്ത്രിയായില്ലേ, കോവിഡ് പ്രതിരോധിച്ചത് ഞാൻ മാത്രമല്ലല്ലോ, മന്ത്രിമാർ ഒറ്റക്കെട്ടായല്ലേ, പാർടി ഏൽപ്പിച്ച ചുമതല കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സഹായത്തോടെ നിർവഹിക്കാനായി’–- മന്ത്രി ശൈലജയുടെ പ്രതികരണം വന്നതോടെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മാധ്യമങ്ങളുടെ കുത്സിതനീക്കം പാളി.
എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി ചേരുന്ന അതേസമയം തന്നെയാണ് എംഎൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് നാല് പുതുമുഖങ്ങളെ മന്ത്രിമാരാക്കാൻ തീരുമാനിച്ചത്. തുടർന്ന് ഓൺലൈനിൽ സംസ്ഥാന കൗൺസിൽ ചേർന്ന് തീരുമാനം അംഗീകരിച്ചു. ഉച്ചയോടെ എൽഡിഎഫിന്റെ 21 മന്ത്രിമാരുടെയും പേരുകൾ പുറത്തുവന്നതോടെ രണ്ടാം പിണറായി മന്ത്രിസഭയിലെ പുതിയ ടീമിന് സമൂഹമാധ്യമങ്ങളിലൂടെ ജനലക്ഷങ്ങൾ ആശംസയർപ്പിച്ചു. വൈകിട്ട് എൽഡിഎഫ് പാർലമെന്ററി പാർടി യോഗവും ചേർന്നു.