ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ആറ് വിക്കറ്റിന് തോറ്റെങ്കിലും മലയാളി താരത്തിന്റെ ഈ സീസണിലെ ആദ്യ വരവ് ശ്രദ്ധേയമായി. 67 പന്ത് ശേഷിക്കെ ആധികാരികമായാണ് ഡൽഹി വിജയിച്ചതെങ്കിലും കേരള ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ പേസറായ സന്ദീപ് വാര്യർ ഗുജറാത്തിനായി ഏറ്റവുമധികം വിക്കറ്റെടുത്ത ബോളറായി മാറി.
മൂന്നോവറിൽ 40 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റുകളാണ് മലയാളി പേസർ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ഡൽഹിയുടെ വെടിക്കെട്ട് ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയാണ് സന്ദീപ് ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്.
സന്ദീപിന്റെ പന്തിൽ സ്പെൻസർ ജോൺസന് ക്യാച്ച് സമ്മാനിച്ചാണ് പൃഥ്വി മടങ്ങിയത്. പിന്നീടാണ് അഭിഷേക് പോറലിന്റെ കുറ്റി തെറിപ്പിച്ച് സന്ദീപ് വിക്കറ്റ് നേട്ടം രണ്ടായി ഉയർത്തിയത്.
സന്ദീപ് വാര്യർ എറിഞ്ഞ അഞ്ചാം ഓവറിൽ 23 റൺസാണ് ഡൽഹി ബാറ്റർമാർ അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്സറുകളും ഈ ഓവറിൽ പിറന്നെങ്കിലും അവസാന പന്തിൽ വെടിക്കെട്ട് താരം അഭിഷേക് പോറലിനെ ക്ലീൻ ബോൾഡാക്കിയാണ് മലയാളി താരം തിരിച്ചടിച്ചത്.
ആദ്യ പന്ത് ഫോറടിച്ച ഷായ് ഹോപ്, പിന്നീടുള്ള രണ്ട് പന്തും സിക്സർ പറത്തി. ഈ ഓവറിൽ അഭിഷേക് പോറലും ഒരു സിക്സർ പറത്തിയിരുന്നു. പിന്നാലെയാണ് വെടിക്കെട്ട് താരം പുറത്തായത്.
Rishabh Pant secures the Player of the Match award for his unbeaten 16 runs and stellar performance as wicketkeeper. 🔥 pic.twitter.com/KgrxTDHvd4
— CricTracker (@Cricketracker) April 17, 2024
മത്സരത്തിൽ 8.5 ഓവറിൽ ഡൽഹി ലക്ഷ്യം കണ്ടു. 16 റൺസെടുക്കുകയും വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ക്യാച്ചും രണ്ട് സ്റ്റമ്പിങ്ങുകളും നടത്തിയ റിഷഭ് പന്ത് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജു സാംസണ് ഭീഷണിയായി ലോകകപ്പ് ടീമിലേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്.
33കാരനായ സന്ദീപ് വാര്യർ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ആർസിബി എന്നീ ഐപിഎൽ ടീമുകളുടേയും ഭാഗമായിരുന്നു. തൃശ്ശൂര്‍ ഇരവിമംഗലം ‘സ്മൃതി’യില്‍ ശങ്കരന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് ആറടി രണ്ടിഞ്ചുകാരനായ ഈ പേസർ. പത്താം ക്ലാസ് വരെ മുംബൈയിലായിരുന്ന സന്ദീപിന്റെ ക്രിക്കറ്റ് വാസനകള്‍ക്ക് അടിത്തറ നല്‍കിയത് തൃശ്ശൂര്‍ ആയിരുന്നു.
പത്താം തരം കഴിഞ്ഞ് വിവേകോദയം സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നപ്പോഴായിരുന്നു ഇത്. പ്ലസ് ടു പഠനത്തിനിടെ തൃശ്ശൂർ ജില്ലാ ടീമിലെത്തി. പിന്നെ കേരള ക്രിക്കറ്റ് ടീമിലും ഇടം നേടി. ഒടുവില്‍ ഇന്ത്യയ്ക്കു വേണ്ടിത്തന്നെ കളിക്കാന്‍ സാധിച്ചു. യൂണിവേഴ്‌സിറ്റി തലത്തിലും അണ്ടര്‍ 22, 25 വിഭാഗങ്ങളിലും നേട്ടങ്ങള്‍ കരസ്ഥമാക്കിയ സന്ദീപ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് രഞ്ജി ട്രോഫിയിലൂടെയാണ്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ