ജോസ് ബട്ട്ലറുടെ പ്രകടനത്തേക്കാള്‍ വാലറ്റത്ത് ഇറങ്ങിയ റോവ്മാന്‍ പവലിന്റെ പ്രകടനമാണ് രാജസ്ഥാന് വിജയപ്രതീക്ഷ സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. “വിജയത്തില്‍ എനിക്ക് സന്തോഷമുണ്ട്. നഷ്ടപ്പെട്ട വിക്കറ്റുകളില്‍ ഞങ്ങള്‍ക്ക് ആശ്ചര്യം തോന്നിയിരുന്നു. റോവ്മാന്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ അടിച്ചപ്പോഴാണ് മത്സരം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷ വന്നത്. ആ ഷോട്ടുകള്‍ മത്സരത്തിന്റെ ഗതി മാറ്റി,” മത്സര ശേഷം സഞ്ജു സാംസൺ പറഞ്ഞു.
‘കുറച്ച് ഭാഗ്യം കൂടി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കൊല്‍ക്കത്തയും വളരെ നന്നായിട്ട് തന്നെ മത്സരത്തില്‍ കളിച്ചു. അവരുടെ സ്പിന്‍ ബൗളിങ് മികച്ചതായിരുന്നു. ഞങ്ങളെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കാന്‍ കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ക്ക് സാധിച്ചു. ഈ ഗ്രൗണ്ട് അവര്‍ക്ക് നന്നായി യോജിക്കുന്നതായി തോന്നി,” സഞ്ജു കൂട്ടിച്ചേര്‍ത്തു.
എട്ടാം നമ്പറില്‍ ഇറങ്ങിയ റോവ്മാന്‍ പവല്‍ 13 പന്തില്‍ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 26 റണ്‍സെടുത്താണ് പവല്‍ മടങ്ങിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി സെഞ്ചുറിയടിച്ച് തിളങ്ങിയ സുനില്‍ നരേയ്നെ മൂന്ന് തവണ സിക്സറിന് പറത്തിയ പവലിനെ ഒടുവിൽ നരെയ്ന്‍ തന്നെയാണ് വിക്കറ്റിന് മുന്നില്‍ കുരുക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് വിക്കറ്റിന്റെ ആവേശ ജയമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ കൈവിട്ടുപോയ മത്സരം ജോസ് ബട്ട്ലറുടെ(107) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് റോയല്‍സ് തിരിച്ചുപിടിച്ചത്. ഫീൽഡിങ്ങിന് ഇറങ്ങാതെ ഇംപാക്ട് പ്ലേയറായി ഇറങ്ങി 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബട്ട്ലറാണ് രാജസ്ഥാന്റെ യഥാർത്ഥ വിജയശില്‍പ്പി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ