
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും സീനിയറായ സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടവും നൂറ് മത്സരങ്ങൾ എന്ന നാഴികക്കല്ലും താരം പിന്നിട്ടിരുന്നു. ഇംഗ്ലണ്ടിനെ 4-1ന് തരിപ്പണമാക്കാൻ അശ്വിൻ വഹിച്ച പങ്കും നിസ്തുലമാണ്. എന്നാൽ, അടുത്തിടെ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ 2017ൽ താൻ നേരിട്ട മെന്റൽ ഹെൽത്ത് പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അശ്വിൻ.
“ഇതെല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നമ്മളിൽ ചിലരെല്ലാം സമ്മർദ്ദത്തിന് അടിപ്പെടുന്നത് സാധാരണമാണ്. ചിലരെല്ലാം പലപ്പോഴും വിജയപാതയിലായിരിക്കും. അവർക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വരില്ല. എന്നാൽ മറ്റു ചിലർ അരക്ഷിതാവസ്ഥയിൽ പെട്ടുപോകാറുണ്ട്. അവർക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരും. നമ്മളെ തന്നെ കുറ്റക്കാരായി കാണുന്നൊരു ഘട്ടം വരും. എന്റെ ജീവിതത്തിലെ അപകടകരമായൊരു സമയമാണത്,” അശ്വിൻ ഓർത്തെടുത്തു.
/indian-express-malayalam/media/media_files/aDM3vqr0tBhcdMGH9TvA.jpg)
“എന്നെ പിന്തുണയ്ക്കാൻ ഒരു കുടുംബമുണ്ടെങ്കിലും എപ്പോഴും എല്ലാ കാര്യങ്ങളും അവരോട് പങ്കുവയ്ക്കാൻ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് എന്നത് സർക്കാർ ഇടപെടൽ ധാരാളമുള്ള ഒരു കോർപറേറ്റ് ബിസിനസാണ്. ഞാൻ ഇക്കാര്യം എന്റെ അച്ഛനോട് പറയുമ്പോൾ ഇതെല്ലാം രാഷ്ട്രീയമാണെന്ന ഒറ്റ മറുപടി മാത്രമെ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ. എന്നാൽ അതൊരു വലിയ കാര്യമാണ്. ചിലപ്പോൾ ആരാധകരും ഇതിനെ പിന്തുണയ്ക്കും,” അശ്വിൻ പറഞ്ഞു.
“ഞാൻ ജീവിതത്തിൽ ഇരുട്ടിലായി പോയ സാഹചര്യത്തിൽ ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചിരുന്നത്. ചിലർക്കെല്ലാം ജീവിതത്തിൽ എളുപ്പത്തിൽ വിജയമുണ്ടാകുകയും, എനിക്ക് അങ്ങനെ സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും. എന്റെ ഭാര്യ നല്ലൊരു ശ്രോതാവാണ്. അവർക്ക് ചെറുപ്പമുള്ളൊരു കുടുംബമാണുള്ളത്. എന്നിട്ടും ഞാൻ അവർക്ക് ആവശ്യത്തിന് സമയം നൽകിയിരുന്നില്ല,” ഇന്ത്യൻ സ്പിന്നർ പറഞ്ഞു.
“ഒരിക്കൽ ഞാൻ ഭാര്യയുമായി സംസാരിക്കവെ അച്ഛൻ എന്തോ പറഞ്ഞു. വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് ആയിരുന്നു ഈ സംസാരം. പിന്നീട് അതേ ചൊല്ലി ഞാനും അച്ഛനും തമ്മിൽ വലിയ വഴക്കായി. ആ സംസാരത്തിനിടയിൽ അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞു. “നിനക്കറിയാമോ, നീയൊരു ശുദ്ധഗതിക്കാരനാണ്. അതാണ് എല്ലായ്പ്പോഴും പറ്റിക്കപ്പെടുന്നത്,” അങ്ങനെ പറഞ്ഞ് അച്ഛൻ പോയി,” അശ്വിൻ ഞെട്ടലോടെ ഓർത്തെടുത്തു.
“ഞാൻ വികാരാധീനനായ ഒരാളല്ല. ഞാൻ വളരെ ശക്തനാണെന്ന് കരുതാനാണ് ആഗ്രഹിക്കുന്നത്. അതിന് ശേഷം ഞാൻ വാതിലടച്ചു മുറിയിലിരുന്നു. പിന്നെ ഞാൻ കരയാൻ തുടങ്ങി. കുറെ നേരം കരഞ്ഞു. അച്ഛൻ അങ്ങനെ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എന്താണ് ചെയ്തതെന്ന് അച്ഛന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നാണ് കരുതുന്നത്,” അശ്വിൻ പറഞ്ഞു.
“എൻ്റെ വീട്ടുകാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുവെന്ന് ഞാൻ സ്വയം കരുതി. ആ ദിവസങ്ങളിൽ മുറിയിൽ തന്നെ അടച്ചിരുന്നു. ക്രിക്കറ്റ് കണ്ടിട്ടില്ല. എൻ്റെ മുറിയിൽ എപ്പോഴും ഇരുട്ടായിരുന്നു. ഞാൻ ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ക്രിക്കറ്റിൽ അല്ലായിരുന്നെങ്കിൽ ഞാനെന്ത് ചെയ്യുമായിരുന്നു എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു? ജീവിതത്തിൽ എന്ത് ചെയ്താലും മികവ് നേടാനും ആ തൊഴിലിൽ കഴിയുന്നത്ര മികച്ചതായിരിക്കാനും ശ്രമിക്കുമെന്ന് ഞാൻ പറഞ്ഞു,” അശ്വിൻ ഓർത്തെടുത്തു.
“ഒരുപക്ഷേ ഞാൻ എംബിഎ ചെയ്യാൻ ശ്രമിക്കുമായിരിക്കും. ഒരുപക്ഷേ മാർക്കറ്റിംഗിൽ ആയിരിക്കാം. അങ്ങനെയെല്ലാം ഞാൻ പലതും ചിന്തിച്ചുകൂട്ടി. ഇനി എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് എനിക്ക് കൂടുതൽ വ്യക്തത ലഭിക്കണമെന്ന് തിരുമാനിച്ചുറപ്പിച്ചു. ഞാൻ ആരാണെന്നും എവിടെയാണെന്നും തിരിച്ചറിയാനായി മറ്റൊരാളുടെ അഭിപ്രായം തേടാനും തീരുമാനിച്ചു. അപ്പോഴാണ് ഞാൻ ചില കൌൺസിലിങ് തേടിയത്. അത് എൻ്റെ ജീവിതത്തെ മികച്ച രീതിയിൽ മാറ്റി,” അശ്വിൻ പറഞ്ഞു.
Read More
- ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം















