തിരുവനന്തപുരം> സിപിഐ എം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇഡിയുടെ നടപടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ അതിന് ബദലായ സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയാണ്. സഹകരണ പ്രസ്ഥാനത്തെയും, അതിനെ വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.
അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മർദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയതോടെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി പൊലീസിന് മുമ്പിലുണ്ട്. ഈ ഘട്ടത്തിലുണ്ടായയ അറസ്റ്റിൽ നിന്ന് ഇതിന്റെ പിന്നിലുള്ള താൽപര്യം വ്യക്തമാണ്. സഹകരണ മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാർടിയും, സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്.
എന്നാൽ സഹകരണ പ്രസ്ഥാനത്തെയും, ഇടതുപക്ഷത്തേയും ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും, നിയമപരമായും നേരിടും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തെയും, സഹകരണ പ്രസ്ഥാനത്തെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.