പാലക്കാട് > സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിതാ നേതാക്കളെയും പ്രവർത്തകരേയും ലൈംഗീകാധിക്ഷേപവും ലൈംഗീകാതിക്രമത്തിന് ആഹ്വാനവും നടത്തിയ കോൺഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന അബിൻ കോടങ്കര റിമാൻഡിൽ.
ഡിവൈഎഫ്ഐ തിരുവാഴിയോട് മേഖലാ കമ്മിറ്റി അംഗം പ്രജിത പുത്തൻപുരയിലിനെ നവമാധ്യമത്തിലൂടെ അപമാനിച്ച കേസിലാണ് അറസ്റ്റ്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം തൈക്കാട്ടുനിന്ന് തിങ്കൾ വൈകിട്ടാണ് ഇയാളെ ശ്രീകൃഷ്ണപുരം എസ്എച്ച്ഒ കെ എം ബിനീഷ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിലൂടെ നവമാധ്യമത്തിലൂടെ അപമാനകരമായ ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ച പരാതിയിലാണ് നടപടി. തുടർന്ന്, ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ചശേഷമാണ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ കോടങ്കര വാർഡ് പ്രസിഡന്റാണ് അബിൻ. സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ തിരുവനന്തപുരത്ത് ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു.