കോഴിക്കോട്> കോൺഗ്രസിന്റെ ഐ ടി സെൽ എന്നാൽ ലൈംഗീക ദാരിദ്ര്യം പിടിച്ച കോട്ടയം കുഞ്ഞച്ചന്മാരാണെന്ന് ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. സിപിഐഎം നേതാക്കളുടെ ഭാര്യമാര്ക്കെതിരെ സൈബര് അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ എബിന് ജാമ്യം ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വസീഫ്. ലൈംഗിക വൈകൃതചിന്ത വഹിക്കുന്ന ഇത്തരം ജീവികളെ ചേർത്തുപിടിച്ച് എല്ലാ സഹായവും ചെയ്തുനൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്നത് അപമാനകരവും, പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നും എഫ് ബി പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് ചുവടെ
കോട്ടയം കുഞ്ഞച്ചന് ജാമ്യം കിട്ടിയത്രേ…അതിന് വേണ്ടി നിയമ സഹായം നൽകിയത് കോൺഗ്രസിന്റെ ഐടി സെൽ ആണെന്ന് അഭിമാനപുരസ്കരം പോസ്റ്റിട്ട് ആഹ്ലാദിക്കുന്നുണ്ട് കോൺഗ്രസ് സോഷ്യൽ മീഡിയ സെല്ലിന്റ കൺവീനർ …
ആരാണീ കോട്ടയം കുഞ്ഞച്ചനെന്ന് കഴിഞ്ഞ ദിവസം പൊതു സമൂഹം കണ്ടതാണ്. ഇടതുപക്ഷ പ്രവർത്തകരായ സ്ത്രീകളുടെയും, സിപിഐഎം നേതാക്കളുടെ ഭാര്യമാരുടെയും ചിത്രങ്ങൾ വായിക്കാൻ പോലും അറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് അപമാനിക്കുന്ന മുഖമില്ലാത്ത അഡ്രസ്സ് ഇല്ലാത്ത ഫേസ് ബുക്ക് ഐ ഡി ആയിരുന്നു കോട്ടയം കുഞ്ഞച്ചൻ… നിരവധി സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കുഞ്ഞച്ചൻ എന്ന ഐ ഡി കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റ് അബിൻ ആണെന്ന് തിരിച്ചറിഞ്ഞതും അയാളെ അറസ്റ്റ് ചെയ്തതും.
ഇയാളുടെ ഇത്തരം പ്രവൃത്തികൾ ഒറ്റക്ക് തോന്നി ചെയ്തതല്ല, കോൺഗ്രസ് ഐ ടി സെല്ലിന്റെ നിർദ്ദേശത്തിലും സഹായത്തിലുമാണെന്നാണ് ബോധ്യമാകുന്നത്.അറസ്റ്റ് ചെയ്തപ്പോഴേക്കും ജാമ്യമെടുക്കാൻ അഭിഭാഷക സംഘത്തിന്റെ സഹായം എത്തിച്ചത് അവരുടെ സോഷ്യൽ മീഡിയ സെല്ലിന്റെ നേട്ടമായാണ് കൺവീനർ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ആട്ടിയോടിക്കേണ്ട ഇത്തരം ലൈംഗീക വൈകൃതചിന്ത വഹിക്കുന്ന ജീവികളെ ചേർത്ത് പിടിച്ച് എല്ലാ സഹായവും ചെയ്തു നൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്നത് അപമാനകരവും, പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ അവരെ വേർബൽ റേപ്പ് ചെയ്യുന്ന ഇത്തരം വ്യക്തികളെ/വ്യാജ ഐ ഡികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിന്റെ തന്നെ ഭാഗത്തു നിന്നുണ്ടായത് ലജ്ജാവഹമാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളും വനിതാ നേതൃത്വവും ഈ വിഷയത്തിൽ ഇവരോടൊപ്പമാണോ എന്ന് വ്യക്തമാക്കണം..
ഒരു നികൃഷ്ടജീവിയെ നിയമസഹായം കൊടുത്ത് ജാമ്യത്തിലിറക്കിയ കഥ അഭിമാനത്തോടെ ഫേസ് ബുക്കിൽ പങ്ക് വെച്ചവനെ പറഞ്ഞിട്ട് കാര്യമില്ല, ബലാത്സംഗം ചെയ്തതിനു അറസ്റ്റിലായി ജയിലിൽ കിടന്ന കോൺഗ്രസ് എം എൽ എ വിൻസെന്റിന് സ്വീകരണമൊരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. പോക്സോ കേസിലെ പ്രതിക്ക് പരസ്യമായി പിന്തുണ നൽകിയയാളാണ് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിനെ കുത്തി കൊന്നവനെ എന്റെ കുട്ടിയെന്ന് ചേർത്ത് പിടിച്ചത് കെപിസിസി പ്രസിഡന്റ് സുധാകരനാണ്.അയാളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് ചാണ്ടി ഉമ്മനാണ്.കോൺഗ്രസിൽ സ്ഥാനകയറ്റത്തിനു ഇതാണ് വഴിയെന്നു ആ മഹാൻ മനസിലാക്കിയിരിക്കുന്നു..
എന്നാൽ ഒരു കാര്യം വ്യക്തമാക്കാം.. ഇത്തരത്തിലുള്ള വൈകൃത വ്യക്തികളെ നിങ്ങൾ സംരക്ഷിക്കാനാണ് ഭാവമെങ്കിൽ ഞങ്ങളുടെ സഖാക്കൾക്ക് മാനസിക ധൈര്യവും പിന്തുണയും നൽകി ഡിവൈഎഫ്ഐ പ്രതിരോധ വലയം തീർക്കും.. ആ പ്രതിരോധ വലയം പൊട്ടിക്കാൻ കോൺഗ്രസിന്റെ നീലപടയ്ക്ക് ആരോഗ്യമില്ല എന്ന് മനസ്സിലാക്കി കൊള്ളൂ..