ന്യൂഡൽഹി > ഹിന്ദു വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹം ചെയ്യുന്നതിന് പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ലന്നും അഭിഭാഷകന് സ്വന്തം ശേഷിയിൽ വിവാഹം നടത്തി നൽകാമെന്നും സുപ്രീംകോടതി. അഭിഭാഷകന് വിവാഹം നടത്താനുള്ള അധികാരമില്ലന്ന് കാട്ടി മേയിൽ മദ്രാസ് ഹൈക്കോടതി നൽകിയ വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ,അരവിന്ദ് കുമാർ എന്നിവരുടെ ഉത്തരവ്. അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിവാഹതിരായിട്ടും ഇരുപതുകാരിയായ പങ്കാളിയെ വീട്ടുകാർ പിടിച്ചുവെച്ചിരിക്കുന്നുവെന്നുവെന്ന് കാട്ടി ഉളവരശൻ എന്നയാൾ നൽകിയ ഹേബിയൻ കോർപസ് തള്ളിയ മദ്രാസ് ഹൈക്കോടതി നടപടി തെറ്റാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിവാഹിതരായെന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. അപരിചിതരുടെ സാന്നിധ്യത്തിൽ രഹസ്യമായി നടത്തുന്ന ഒരു വിവാഹം യഥാർഥ വിവാഹചടങ്ങിന് തുല്യമല്ലന്നും വിവാഹം പരസ്യമായി നടത്തേണ്ടതാണന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. പകരം വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് നിർദേശവും നൽകി. ഇതും സുപ്രീംകോടതി റദ്ദാക്കി.
അതേസമയം കോടതി ഓഫീസർ എന്ന നിലയിലാവരുത് അഭിഭാഷകൻ വിവാഹം നടത്തേണ്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ്, സുരക്ഷ സംബന്ധിച്ച ആശങ്ക തുടങ്ങിയവ മുൻനിർത്തി പലരും വിവാഹം പരസ്യമായി നടത്താൻ ആഗ്രഹിക്കുന്നില്ലന്നും പൊതു ചടങ്ങാക്കാൻ നിർബന്ധിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഇത് നിർബന്ധിത വേർപിരിയലിന് കാരണമാകുമെന്നും വിധിയിൽ പറയുന്നു.
തമിഴ്നാട് സർക്കാർ ഹിന്ദുവിവാഹ നിയമത്തിൽ ഉൾപ്പെടുത്തിയ 7എ വകുപ്പ് പ്രകാരം സുഹൃത്തുക്കളുടെയൊ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തിൽ ആത്മാഭിമാന വിവാഹങ്ങൾ (സുയമ്മരിയത്തൈ തിരുമണം) നടത്താൻ അനുവദിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് അഭിഭാഷകരെ തടയാനാവില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹിന്ദുവിഭാഗത്തിൽ നിന്നുള്ളവർക്ക് പുരോഹിതന്റെ സാന്നിധ്യമില്ലാതെയും മറ്റ് ആചാരങ്ങൾ ഒഴിവാക്കിയും വിവാഹം രഹസ്യവും ലളിതവുമാക്കി നടത്താൻ അനുവദിക്കുന്ന 1955ലെ നിയമഭേദഗതിയാണിത്. കക്ഷികൾക്ക് മനസിലാകുന്ന ഏത് ഭാഷയിലും വാക്കാലോ രേഖമൂലമോ വിവാഹ ഉടമ്പടി നടത്താം. നിർബന്ധിമായി എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെങ്കിലും ആത്മാഭിമാന വിവാഹം രജിസ്റ്റർ ചെയ്തില്ലങ്കിലും അസാധുവാകില്ല.















