തിരുവനന്തപുരം
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നേരത്തേയാക്കിയത് കോൺഗ്രസ് –- ബിജെപി ബന്ധത്തിന്റെ ഭാഗമാണെന്ന ചർച്ച സജീവമാകുന്നു. കിടങ്ങൂരടക്കം ബിജെപിയുമായുള്ള ബാന്ധവത്തിന്റെ ചരിത്രം മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പുയോഗങ്ങളിൽ അക്കമിട്ടതോടെയാണ് ഇക്കാര്യം ചർച്ചയാകുന്നത്.
ജനപ്രതിനിധി മരിച്ചതടക്കം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളെല്ലാം ഒഴിവുവന്ന് മാസങ്ങൾ കഴിഞ്ഞാണ് നടന്നത്. എന്നാൽ, പുതുപ്പള്ളിയിൽ ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനം വന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണാനന്തരചടങ്ങുകൾ നടക്കുന്ന വേളയിൽത്തന്നെ തെരഞ്ഞെടുപ്പുപ്രചാരണവും നടക്കുകയാണ്.
2015 മാർച്ച് ഏഴിന് ജി കാർത്തികേയൻ അന്തരിച്ചതിനെത്തുടർന്ന് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത് ജൂണിലാണ്. കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത് ആറുമാസം കഴിഞ്ഞാണ്. 2019 ഏപ്രിൽ ഒമ്പതിനാണ് കെ എം മാണി അന്തരിച്ചത്. ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അവസാനവും. 2018 ജനുവരിയിൽ ചെങ്ങന്നൂരിൽ സിപിഐ എമ്മിലെ കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്നുവന്ന ഒഴിവ് നികത്തിയത് അഞ്ചാം മാസമാണ്.
2019ൽ എംഎൽഎമാർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത് നാലുമാസത്തിനുശേഷമാണ്. ഇതോടാപ്പം നടന്ന മഞ്ചേരിയിൽ കോടതി വ്യവഹാരങ്ങളടക്കം ഉണ്ടായെങ്കിലും ഒരുവർഷത്തെ ഇടവേളയുണ്ടായി. തൃക്കാക്കരയിലും പി ടി തോമസ് അന്തരിച്ചശേഷം അഞ്ചാംമാസത്തിലായിരുന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ നടക്കാൻ പോകുന്ന 50–-ാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്.















