ന്യൂഡൽഹി
വായ്പ തിരിച്ചടവ് തട്ടിപ്പിലൂടെ ബാങ്കുകൾക്ക് 1400 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിൽ ജിഐഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്കും എസ്ബിഐ, ഐസിഐസിഐ, പിഎൻബി, ആക്സിസ് തുടങ്ങി 13 ബാങ്കിലെ ഉദ്യോഗസ്ഥർക്കുമെതിരായി സിബിഐ കേസെടുത്തു. മുംബൈ വ്യവസായി മനോജ് തിരോദ്കറുടെ ഗ്ലോബൽ ഗ്രൂപ്പ് കമ്പനിയായ ജിഐഎൽ ടെലികോംമേഖലയിലെ പശ്ചാത്തലസൗകര്യ പദ്ധതികൾക്കായി 2004 മുതൽ 19 ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. കമ്പനിക്ക് രാജ്യത്താകെ 27,729 ടെലികോം ടവറുണ്ട്. കമ്പനി ബാങ്കുകളിൽനിന്ന് എടുത്ത വായ്പ 2011 ആയപ്പോഴേക്കും 11,263 കോടി രൂപയുടെ കിട്ടാക്കടമായി. കോർപറേറ്റ് വായ്പാ പുനഃസംഘടനയുടെ പരിഗണനയ്ക്കായി വിഷയം വിട്ടെങ്കിലും തീർപ്പായില്ല. തുടർന്ന് 2016ൽ വായ്പാ പുനഃസംഘടനയ്ക്കായി കിട്ടാക്കടം വിഷയം വിട്ടു.
കിട്ടാക്കടത്തിൽ 7200 കോടി രൂപ ബാങ്കുകളുടെ ഓഹരികളാക്കി മാറ്റുകയും 4063 കോടി രൂപ കടമായി നിലനിർത്തുകയും ചെയ്തു. പിന്നീട് കമ്പനിയുടെ കിട്ടാക്കടം കുറഞ്ഞ തുകയ്ക്ക് എഡൽവീസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറാൻ ബാങ്കുകൾ തീരുമാനിച്ചു. കനറ ബാങ്ക് ഇതിനോട് വിയോജിച്ചു. വായ്പാ ബാധ്യത കൈമാറുകവഴി 1400 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്ന് സിബിഐ ചൂണ്ടിക്കാട്ടി.