തിരുവനന്തപുരം > ഓണക്കാലത്ത് ന്യായവിലയ്ക്ക് പച്ചക്കറിയെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് വ്യാഴം മുതൽ 2000 ഓണച്ചന്തകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ആലപ്പുഴയിലാണ്. വെള്ളി മുതൽ മുഴുവൻ സ്റ്റാളുകളും പ്രവർത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1076 എണ്ണവും ഹോർട്ടികോർപ്പ് 764, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ 160 എന്നിങ്ങനെയാണ് ഓണച്ചന്ത സജ്ജീകരിക്കുന്നത്.
പൊതുവിപണിയിലേക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറി ലഭിക്കും. കർഷകരിൽനിന്ന് 10 ശതമാനം കൂടുതൽ വില നൽകിയായിരിക്കും ഇവിടങ്ങളിലേക്ക് പച്ചക്കറി വാങ്ങുന്നത്. സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവരുമായി സഹകരിച്ചും ഹോർട്ടികോർപ്പിന്റെ ഓണച്ചന്തകൾ പ്രവർത്തിക്കും.
വിലക്കുറവ് നേരത്തേ തുടങ്ങി
ഓണക്കാലത്തും പച്ചക്കറിക്ക് തീ വിലയെന്ന പ്രചാരണം പൂർണമായും തള്ളി ഓണച്ചന്തകൾ തുടങ്ങുന്നതിന് മുമ്പുതന്നെ ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളുകളിൽ വൻ വിലക്കുറവ്. നാടൻ പച്ചക്കറികൾ ഉൾപ്പെടെയുള്ളവയ്ക്ക് പൊതുവിപണിയിലേക്കാൾ കുറഞ്ഞ വിലയാണിവിടെ. പുറത്ത് 60 മുതൽ 80 രൂപവരെ വിലയുള്ള തക്കാളി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽ 46 രൂപയ്ക്ക് കിട്ടും. 300 രൂപയുള്ള മുളകിന് 260 രൂപ, 85 രൂപ വിലയുള്ള കാരറ്റിന് 75 രൂപ, 40 രൂപ വിലയുള്ള സവാള 37 രൂപ, 90 രൂപ വിലയുള്ള പാവയ്ക്ക 79 രൂപ, 52 രൂപ വിലയുള്ള പയർ 44 രൂപ, 200 രൂപ വിലയുള്ള ഇഞ്ചി 169 രൂപ, 42 രൂപ വിലയുള്ള പടവലം 32 രൂപ, 38 രൂപ വിലയുള്ള വെള്ളരി 26 രൂപ, 66 രൂപ വിലയുള്ള കോവയ്ക്ക 52 രൂപ എന്നിങ്ങനെ 37 ഇനം പച്ചക്കറികളാണ് പൊതുവിപണിയിലേക്കാൾ വലിയ ശതമാനം വിലക്കുറവിൽ ഹോർട്ടികോർപ്പിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്.