തിരുവനന്തപുരം
കേരളത്തിൽ ബിജെപി നേതാക്കൾക്കിടയിലെ വിഭാഗീയത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി ആർഎസ്എസ്. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡലാടിസ്ഥാനത്തിൽ ചുമതലകൾ ഏറ്റെടുക്കുമെന്ന് ബിജെപി നേതൃത്വത്തിന് ആർഎസ്എസ് മുന്നറിയിപ്പുനൽകി . പ്രാന്തപ്രചാരകിന്റെ നേതൃത്വത്തിൽ നടന്ന കോർ കമ്മിറ്റിയുടേതാണ് തീരുമാനം.
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പ്രാന്തപ്രചാരക് പങ്കെടുക്കുന്നത് പതിവല്ല. നേതാക്കളുടെ തമ്മിലടി പരിഹരിക്കുന്നതിനുവേണ്ടിയാണ് യോഗം വിളിച്ചത്. പക്ഷേ, അവിടെയും തീരുമാനമായില്ല. മുതിർന്ന നേതാക്കളടങ്ങിയ 17 അംഗ സമിതിയെ ‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സംസ്ഥാന ചുമതലക്കാർ’ ആയി നിയോഗിച്ചു. ഇത്തരം താൽക്കാലിക ചുമതലയല്ല ആവശ്യമെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള അസരമാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് നേതാക്കൾ.
ആർഎസ്എസ് നേരിട്ട് തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പതിവില്ല. ആർഎസ്എസ് നിയോഗിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയാണ് സംസ്ഥാന കമ്മിറ്റിയെ നിയന്ത്രിക്കേണ്ടത്.
പുതിയ സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷിനും വിഭാഗീയത പരിഹരിക്കാൻ കഴിയുന്നില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇദ്ദേഹം ഔദ്യോഗിക പക്ഷത്തിനൊപ്പമാണെന്ന വിമർശവുമുണ്ട്.
മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് രംഗത്തിറക്കാനുള്ള സുഭാഷിന്റെ നീക്കത്തിൽ ഔദ്യോഗിക പക്ഷത്തിനും നീരസമുണ്ട്. പരസ്യമായി വെല്ലുവിളിച്ച ശോഭാസുരേന്ദ്രന് കോഴിക്കോടിന്റെ ചുമതല നൽകിയതാണ് അവരെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രഭാരിയായി നിയോഗിച്ച പ്രകാശ് ജാവദേക്കറും പലതവണ അനുനയ ചർച്ച നടത്തി പരാജയപ്പെട്ടിരുന്നു. താൽക്കാലികമായിട്ടെങ്കിലും അദ്ദേഹത്തെയും കേരളത്തിൽനിന്ന് അകറ്റിനിർത്താനായത് ഔദ്യോഗികപക്ഷത്തിന് ആശ്വാസമാണ്.
ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വി മുരളീധരനും കെ സുരേന്ദ്രനും വേണ്ടിയാണ് ബി എൽ സന്തോഷ് വാദിക്കുന്നതെന്ന ആക്ഷേപം പണ്ടേയുണ്ട്.















