തിരുവനന്തപുരം
സ്ത്രീകൾക്കെതിരായ അക്രമം പ്രതിരോധിക്കുന്നതിൽ പൊതുജനാഭിപ്രായ രൂപീകരണം നിർണായകമെന്ന് ദേശീയ വനിതാ കമീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷിലേഖി. വനിതാശാക്തീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എൻജിഒകൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂടിയാലോചന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ദേശീയ വനിതാ കമീഷൻ സംസ്ഥാന വനിതാ കമീഷനുമായി സഹകരിച്ചാണ് ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം സംഘടിപ്പിച്ചത്.
സ്ത്രീകൾക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും സംഭവിച്ചശേഷം നടപടി എടുക്കുന്നതിലല്ല, മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനാണ് കമീഷൻ ശ്രമിക്കുന്നത്. സ്വധർ ഗൃഹ്, ഉജ്വല സ്കീം നടപ്പാക്കുന്ന കേന്ദ്രങ്ങൾ, വൺ സ്റ്റോപ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു യോഗം നടന്നത്. ആക്രമണങ്ങൾക്ക് വിധേയരായ സ്ത്രീകൾക്കുവേണ്ടിയുള്ള അഭയകേന്ദ്രമാണ് സ്വതർ ഗൃഹ്. ഉജ്വൽ സെന്ററുകൾ മനുഷ്യക്കടത്തിന് വിധേയരായ സ്ത്രീകൾക്കുള്ള ആശ്രയകേന്ദ്രമാണ്. ഇത്തരമൊരു സുപ്രധാന കൂടിയാലോചനാ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ മുന്നോട്ടുവന്ന കേരള സംസ്ഥാന വനിതാ കമീഷനെ ലേഖി അഭിനന്ദിച്ചു.
സംസ്ഥാന വനിതാ, ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് മുഖ്യാതിഥിയായി. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജു പ്രസന്നൻ പിള്ള, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്ക, സംസ്ഥാന വനിതാ കമീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ തുടങ്ങിയവരും സംസാരിച്ചു. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷ്വദീപ്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള എൻജിഒകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.















