കോട്ടയം> അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്നകിടന്നവരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി എൻ വാസവനും പുതുപ്പള്ളി സ്ഥാനാർത്ഥി ജെയ്ക് സി തോമസും. പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നതെന്ന് മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
“അപകടം കണ്ടുനിന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു. ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ്, അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്, ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്”- മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്, അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു. വണ്ടി നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു.
അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത്. ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല, അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നത്.
തൃശൂർ സ്വദേശികളാണ് അപകടത്തിൽ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു. അപകടം സംഭവിച്ചത് എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്, ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.















