മലപ്പുറം
സ്ഥലമേറ്റെടുത്തുനൽകിയും വികസനത്തിനായി ഇടപെട്ടും കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കാൻ സംസ്ഥാനം ശ്രമിക്കുമ്പോൾ വിറ്റൊഴിക്കാൻ തിരക്കുകൂട്ടി കേന്ദ്രസർക്കാർ. 2025നകം സ്വകാര്യവൽക്കരിക്കുമെന്നാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് കഴിഞ്ഞദിവസം രാജ്യസഭയെ അറിയിച്ചത്. നിലവിൽ രാജ്യത്തെ ഏറ്റവും ലാഭകരമായ മൂന്നാമത്തെ വിമാനത്താവളമാണിത്.
21 പേരുടെ മരണത്തിനിടയാക്കിയ 2020 ആഗസ്ത് ഏഴിലെ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ, റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളംകൂട്ടാൻ നിർദേശിച്ചിരുന്നു. റെസയുടെ നീളംകൂട്ടിയാലേ വലിയവിമാനങ്ങൾക്ക് അനുമതി നൽകാവൂ എന്നായിരുന്നു നിർദേശം. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്തുനൽകാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ഇതനുസരിച്ച് 14.5 ഏക്കർ ഏറ്റെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വീടും സ്ഥലവും വിട്ടുനൽകുന്നവർക്കായി പ്രത്യേകം പാക്കേജും സർക്കാർ പ്രഖ്യാപിച്ചു. 376 ഏക്കറിലാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. 12 തവണയാണ് ഇതിനകം സംസ്ഥാനം സ്ഥലം ഏറ്റെടുത്തുനൽകിയത്. ഉചിതമായ നഷ്ടപരിഹാരവും നൽകിയിരുന്നു.
1977ൽ ആണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂർ വിമാനത്താവളത്തിന് അനുമതി നൽകിയത്. 1988 ഏപ്രിൽ 13ന് ഉദ്ഘാടനംചെയ്തു. തുടക്കത്തിൽ മുംബൈയിലേക്കുമാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23ന് ഷാർജയിലേക്ക് ആദ്യ സർവീസ്. അന്താരാഷ്ട്ര പദവി ലഭിക്കുന്നത് 2006 ഫെബ്രുവരി രണ്ടിനാണ്. 2015ൽ കാർപറ്റിങ് ജോലികൾക്കായി റൺവേ അടച്ചതോടെ വലിയ വിമാനങ്ങൾ നിർത്തി. 2018 ഡിസംബർമുതൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിയെങ്കിലും 2020ലെ അപകടത്തെ തുടർന്ന് വീണ്ടും നിർത്തി. പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും സർവീസ് ഇല്ല. കഴിഞ്ഞ സാമ്പത്തികവർഷം 29.82 ലക്ഷം പേരായിരുന്നു യാത്രക്കാർ. കൊൽക്കത്ത, ചെന്നൈ വിമാനത്താവളങ്ങളുടെ പുറകെ ലാഭത്തിൽ മൂന്നാമത് (95.38 കോടി).
രാജ്യത്തെ സ്വകാര്യവൽകരിക്കുന്ന 25 വിമാനത്താവളങ്ങളുടെ പട്ടികയിൽ കരിപ്പൂരുമുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കാണ് വിറ്റത്. ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സന്നദ്ധത തള്ളിയായിരുന്നു കൈമാറ്റം. എന്നാൽ, തിരുവനന്തപുരം ലാഭത്തിൽ അല്ല. കരിപ്പൂരും അദാനി ഗ്രൂപ്പിന് കൈമാറാനാണ് നീക്കം. അവരുടെ ഉദ്യോഗസ്ഥർ കഴിഞ്ഞമാസം കരിപ്പൂരിൽ എത്തി പഠനം നടത്തിയതായാണ് സൂചന.















