മെൽബൺ
വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ആവേശകരമായ പതിപ്പ് അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഇനി എട്ട് ടീമുകൾ. നിറയെ ഗോളുകളും വൻ വീഴ്ചകളും കണ്ട ലോകകപ്പാണിത്. ആതിഥേയരായ ഓസ്ട്രേലിയ, മുൻ ചാമ്പ്യൻമാരായ ജപ്പാൻ, ലാറ്റിനമേരിക്കൻ സംഘം കൊളംബിയ, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്വീഡൻ, സ്പെയ്ൻ നിലവിലെ റണ്ണറപ്പുകളായ നെതർലൻഡ്സ് ടീമുകളാണ് അവസാന എട്ടിലെത്തിയത്.
കൂടുതൽ രാജ്യങ്ങൾ കളിച്ച ലോകകപ്പാണിത്, 32 ടീമുകൾ. കഴിഞ്ഞ പതിപ്പിൽ 24 ടീമുകളായിരുന്നു. ടീമുകളുടെ എണ്ണം കൂടിയത് ലോകകപ്പിന്റെ മികവിനെ ബാധിക്കുമെന്ന് സംശയമുയർന്നിരുന്നു. എന്നാൽ, കളി തുടങ്ങിയതോടെ അതൊക്കെ മാറി. ന്യൂസിലൻഡിലും ഓസ്ട്രേലിയയിലുമായി നടന്ന മത്സരങ്ങളിൽ കാണികൾ നിറഞ്ഞു. കൂടുതൽ ആളുകൾ കണ്ട പതിപ്പായി ഇതുമാറുകയും ചെയ്തു. ഇതുവരെ 56 കളിയിൽ 148 ഗോളുകൾ പിറന്നു. ലോകകപ്പ് വൻ വിജയമായെന്നാണ് വിലയിരുത്തൽ.
വമ്പൻമാർക്ക് അടിതെറ്റി. ഒളിമ്പിക് ചാമ്പ്യൻമാരായ ക്യാനഡയ്ക്ക് ആദ്യ റൗണ്ടിൽ മടങ്ങേണ്ടിവന്നു. രണ്ടുതവണ ചാമ്പ്യൻമാരായ ജർമനിയുടെ പുറത്താകലും അപ്രതീക്ഷിതമായിരുന്നു. ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിന്റെ ആദ്യ റൗണ്ട് മടക്കം ഞെട്ടിക്കുന്നതായി. അതേസമയം ജമൈക്ക, ദക്ഷിണാഫ്രിക്ക, മൊറോക്കോ ടീമുകൾ അത്ഭുതംകാട്ടി. ആദ്യമായാണ് ഈ മൂന്ന് ടീമുകളും നോക്കൗട്ടിൽ എത്തുന്നത്. ക്വാർട്ടറിലേക്ക് മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഈ ടീമുകൾ മടങ്ങിയത്. മൊറോക്കോയുടെ കന്നി ലോകകപ്പായിരുന്നു. ഇറ്റലി ഉൾപ്പെട്ട ഗ്രൂപ്പിൽനിന്നാണ് ദക്ഷിണാഫ്രിക്ക രണ്ടാംറൗണ്ടിലെത്തിയത്. പ്രതിസന്ധികൾ തരണം ചെയ്താണ് കളിക്കാർ എത്തിയത്. നൈജീരിയൻ കളിക്കാർക്ക് അവരുടെ ഫെഡറേഷൻ ആവശ്യമായ വേതനം നൽകിയില്ല. ജമൈക്കൻ ടീമും സാമ്പത്തിക പ്രതിസന്ധി അതീജിവിച്ചാണ് എത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ വൻ വീഴ്ചകൾക്ക് പ്രീ ക്വാർട്ടറിലും തുടർച്ചയുണ്ടായി. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക ചരിത്രത്തിലാദ്യമായി പ്രീ ക്വാർട്ടറിൽ മടങ്ങി. സ്വീഡനോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു. ക്വാർട്ടറിൽ കടന്ന ടീമുകളിൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ജപ്പാനാണ്. മുൻ ചാമ്പ്യൻമാരായ ജപ്പാന് സ്വീഡനാണ് എതിരാളി. ആദ്യമായി ക്വാർട്ടറിൽ കടന്ന കൊളംബിയ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. സാധ്യതയിൽ രണ്ടാമത് നിൽക്കുന്ന ഫ്രാൻസിന് ആതിഥേയരായ ഓസ്ട്രേലിയയാണ് എതിരാളി. കന്നിക്കിരീടം ലക്ഷ്യമിടുന്ന നെതർലൻഡ്സ് മറ്റൊരു യൂറോപ്യൻ ശക്തികളായ സ്പെയ്നുമായി ഏറ്റുമുട്ടും.















