തിരുവനന്തപുരം > കഴിഞ്ഞ രണ്ട് വർഷത്തിനിടെ 11,000 കോടിയിലധികം രൂപയുടെ നിക്ഷേപവാഗ്ദാനം കേരളത്തിലേക്കെത്തിച്ച മീറ്റ് ദി ഇൻവസ്റ്റർ പദ്ധതിയിലേക്ക് ആഗോളതലത്തിലെ പ്രമുഖ കൺസൽട്ടൻസി കമ്പനിയായ ടിഎൻപി കൺസൽട്ടന്റ്സ് ഗ്രൂപ്പും. ഈ വർഷം തന്നെ കേരളത്തിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾ കമ്പനിയുമായി ആരംഭിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു.
കേവലമൊരു യൂണിറ്റ് എന്നതിനപ്പുറം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രവർത്തനങ്ങളുടെ ഓപ്പറേഷണൽ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ സ്ഥാപിക്കാനാണ് ടി എൻ പി ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. ഇത് അഭിമാനകരമാണ്. നൂതനവ്യവസായങ്ങളുടെ കേന്ദ്രമായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതാണ് ടി എൻ പി ഗ്രൂപ്പുമായി നടന്ന ചർച്ച. മന്ത്രി വ്യക്തമാക്കി.
അടുത്ത മൂന്ന് വർഷത്തിനകം 400ലധികം ഉദ്യോഗാർഥികളുള്ള കേന്ദ്രം സ്ഥാപിക്കാമെന്ന വാഗ്ദാനവും ചർച്ചക്കിടെ ടി എൻ പി കൺസൽട്ടൻ്റ് പ്രസിഡൻ്റ് ബെനോയ്ട്ട് റെനിനി നൽകിയതായും മന്ത്രി അറിയിച്ചു. ഫ്രാൻസ് ഉൾപ്പെടെയുള്ള പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലും വടക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തിച്ചുവരുന്ന കമ്പനി നിലവിൽ 25ലധികം അന്താരാഷ്ട്ര സംരംഭങ്ങളിൽ പങ്കാളികളാണ്. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ. വിജൂ ജേക്കബിൻ്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലേക്ക് മറ്റൊരു വൻകിട കമ്പനി കൂടി എത്തുമെന്ന് ഉറപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.