തിരുവനന്തപുരം
ലോകത്തിന് മുന്നിൽ രാജ്യത്തിന് ലജ്ജിച്ച് തലകുനിക്കേണ്ടിവന്ന മണിപ്പുരിലെ സംഭവത്തിൽ ഒന്നാംപ്രതി ആർഎസ്എസെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യം അപമാനിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസ്സിലായത് കലാപം പൊട്ടിപ്പുറപ്പെട്ട് 79–-ാം ദിവസമാണ്. മണിപ്പുരിന്റെ ഈ അവസ്ഥയിൽ ആർഎസ്എസ് ഒന്നാം പ്രതിയാകുമ്പോൾ സംസ്ഥാന–- കേന്ദ്ര സർക്കാരുകൾ രണ്ടും മൂന്നും പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് ദിനേശ് വർമ രചിച്ച “5ജി അകവും പുറവും’ എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പുരിൽ സ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവത്തെ പാർലമെന്റിനുള്ളിൽ അപലപിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇതിനിടെ സ്ത്രീ–-പുരുഷ തുല്യതയുണ്ടാക്കാൻ ബിജെപി അവതരിപ്പിക്കുന്ന ഏക സിവിൽ കോഡ് മറ്റൊരു കെണിയാണ്. “സ്ത്രീ സ്വാതന്ത്ര്യം’ അതിന്റെ മുദ്രാവാക്യമാണെന്നത് തന്നെ അപമാനമാണ്. രാജ്യത്ത് സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം മണിപ്പുരിലെ സംഭവം കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്. ഏക സിവിൽ കോഡ് സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാതാക്കാനാണ്. ഹിന്ദുത്വ അജൻഡയിലേക്ക് രാജ്യത്തെ നയിക്കുന്ന മതധ്രുവീകരണത്തിന് വഴിവെട്ടുന്ന ആയുധമാണത്. മാധ്യമങ്ങൾ മൂലധനവൽക്കരിക്കപ്പെട്ടതിന് സമാനമായി സമൂഹമാധ്യമങ്ങളും മൂലധനവൽക്കരിക്കപ്പെട്ടു. മാധ്യമങ്ങളുടെ പ്രവർത്തനം ജനാധിപത്യരീതിയിലല്ല. അവർ വാർത്ത സൃഷ്ടിക്കുകയാണ്. മൂലധന ശക്തികൾക്കുവേണ്ടിയാണ് ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എഴുത്തുകാരി കെ എ ബീനയ്ക്ക് നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. മൈത്രി ബുക്സാണ് പ്രസാധകർ. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി. ജനറൽ മാനേജർ കെ ജെ തോമസ്, എഴുത്തുകാരൻ ബി മുരളി, മൈത്രി ബുക്സ് പ്രതിനിധി ലാൽസലാം, ദിനേശ് വർമ, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ ജി നായർ എന്നിവരും പങ്കെടുത്തു.
















