തിരുവനന്തപുരം
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകാൻ സിപിഐ എം. ഇതിന്റെ ആദ്യപടിയായി കോഴിക്കോട് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തുടർന്ന് ജില്ലാ അടിസ്ഥാനത്തിലും പ്രധാന കേന്ദ്രങ്ങളിലും അനുബന്ധ പരിപാടികൾ നടത്തും. വർഗീയവാദികളല്ലാത്ത ആരെയും ഈ വേദിയിലേക്ക് ക്ഷണിക്കാനാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഏക സിവിൽകോഡ് പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനാണ് ശ്രമം. ആർഎസ്എസും സംഘപരിവാറുമാണ് പ്രധാനമന്ത്രിയെ അണിയിച്ചൊരുക്കി ഏക സിവിൽകോഡിനുവേണ്ടി പ്രചാരണം നടത്തുന്നത്. ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏക സിവിൽ കോഡ് നിയമനിർമാണം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നത് ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ്. മതേതര ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെ എതിർത്ത് രംഗത്തുവരണം. ഇതിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമാണ്. അഖിലേന്ത്യാതലംമുതൽ താഴെത്തട്ടുവരെ പല നിലപാടാണ്. രാഹുൽ ഗാന്ധിയടക്കമുള്ളവർക്ക് വ്യക്തമായി നിലപാട് പറയാൻ കഴിയുന്നില്ല.
മണിപ്പുർ വിഷയത്തിൽ വിപുലമായ ക്യാമ്പയിനും സമരപരിപാടികളും സംഘടിപ്പിക്കും. സിപിഐ എം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം മണിപ്പുർ സന്ദർശിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.















