മുംബൈ
പതിനെട്ടുമാസത്തെ ഇടവേള കഴിഞ്ഞ് ടീമിലെത്തിയ കളിക്കാരനെ വൈസ് ക്യാപ്റ്റനാക്കിയ രീതി മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ അജിൻക്യ രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘സെലക്ടമാർ പരിഗണിക്കേണ്ടത് സ്ഥിരതയും തുടർച്ചയുമാണ്’–- ഗാംഗുലി പറഞ്ഞു.
ഒന്നരവർഷംമുമ്പ് ടീമിന് പുറത്തായ കളിക്കാരനാണ് രഹാനെ. എന്നാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് തെരഞ്ഞെടുത്തു. 89, 46 എന്നിങ്ങനെയായിരുന്നു സ്കോർ. പിന്നാലെ വിൻഡീസുമായുള്ള പരമ്പരയിൽ വൈസ് ക്യാപ്റ്റനുമായി. ഇടക്കാല സെലക്ടർ ശിവസുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ സമിതിയുടേതായിരുന്നു തീരുമാനം.
‘രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയത് പിന്നോട്ടടിപ്പിക്കുന്ന തീരുമാനമാണ്. രവീന്ദ്ര ജഡേജയുണ്ട്. ഏറെ കാലമായി അയാൾ ടീമിലുണ്ട്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട കളിക്കാരൻ’– -ഗാംഗുലി വ്യക്തമാക്കി. ചേതേശ്വർ പൂജാരയെപ്പോലൊരു കളിക്കാരനെ പുറത്താക്കാൻ കഴിയില്ലെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു. ‘ഒരു പരിവർത്തനമാണ് ടീമിൽ ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം കളിക്കാരോട് മാനേജ്മെന്റ് കൃത്യമായി ആശയവിനിമയം നടത്തണം. പുറത്താക്കുകയും പിന്നെ തിരിച്ചെടുക്കുകയും വീണ്ടും ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരിയല്ല’–- അമ്പതുകാരൻ അഭിപ്രായപ്പെട്ടു.