കൊച്ചി
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ച ജുപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരിൽ ഓൺലൈൻ വായ്പത്തട്ടിപ്പ്. തട്ടിപ്പിന് ഇരയായ മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് പണം നഷ്ടമായി.
ഫെയ്സ്ബുക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ കമ്പനിയുടെ പേരിൽ വരുന്ന പരസ്യം കണ്ട് ബന്ധപ്പെടുന്നവരാണ് ഇരകളാകുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺവിളിയെത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയിൽനിന്നാണെന്ന് പരിചയപ്പെടുത്തി സംസാരം തുടങ്ങും. വായ്പ അപേക്ഷ ഓൺലൈനായി നൽകുന്നതോടെ തുക അനുവദിച്ചതായി അറിയിക്കും. ബംഗളൂരുവിലുള്ള കമ്പനിയിൽ നേരിട്ടെത്തി പണം കൈപ്പറ്റാൻ ആവശ്യപ്പെടും. ഇല്ലെങ്കിൽ ഇതിനു പകരം ഗ്യാരന്റിയായി നിശ്ചിത തുക അടയ്ക്കാൻ പറയും. പണം അടച്ചാൽ, അപേക്ഷകൻ നൽകിയ അക്കൗണ്ട് നമ്പർ തെറ്റാണെന്നും പിഴ അടച്ചാൽ ഇതടക്കം വായ്പത്തുക നൽകാമെന്നും അറിയിക്കും. പിഴത്തുക അടച്ചാൽ അടുത്ത അടവെടുക്കും. ജിഎസ്ടി പ്രശ്നമുണ്ടെന്നും പരിഹരിക്കാൻ പണം അടയ്ക്കണമെന്നും പറയും. ഇതുകൂടി നൽകുന്നതോടെ അപേക്ഷകന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യും.
തട്ടിപ്പിൽ ബന്ധമില്ല
ഓൺലൈൻ വായ്പത്തട്ടിപ്പുമായി ബന്ധമില്ലെന്ന് ജുപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. നഷ്ടത്തിന് കമ്പനി ഉത്തരവാദിയല്ലെന്നും അറിയിച്ചു.
സംസാരിച്ച് വീഴ്ത്തി; നഷ്ടമായത് 80,000
അപേക്ഷകന്റെ മാതൃഭാഷയിലാണ് തട്ടിപ്പുകാർ ബന്ധപ്പെടുക. ‘നല്ല മലയാളത്തിൽ ആരും വിശ്വസിച്ചുപോകുന്ന രീതിയിലാണ് വിളിച്ചയാൾ സംസാരിച്ചത്. മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയാണെന്നും പറഞ്ഞു. ഓപ്പറേഷന് കരുതിയ പണമാണ് അടച്ചത്. എല്ലാം നഷ്ടമായി’–- തട്ടിപ്പിന് ഇരയായ കൊല്ലം സ്വദേശി മനു കൃഷ്ണന്റെ വാക്കുകൾ.
‘ഒരുലക്ഷം രൂപയാണ് വായ്പയായി ആവശ്യപ്പെട്ടത്. തുക ബംഗളൂരുവിലെ കമ്പനിയിലെത്തി കൈപ്പറ്റണമെന്ന് അറിയിച്ചു. അല്ലെങ്കിൽ 10,000 രൂപ ഗ്യാരന്റിയായി അവരുടെ അക്കൗണ്ട് നമ്പറിൽ അടച്ചാൽ മതിയെന്നും നിർദേശിച്ചു. ഈ തുക അടച്ചു. തുടർന്ന് ഞാൻ നൽകിയ അക്കൗണ്ട് നമ്പർ തെറ്റാണെന്നും പിഴയായി 40,000 രൂപ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതടക്കം വായ്പത്തുക അക്കൗണ്ടിലേക്ക് നൽകുമെന്ന് അവർ അറിയിച്ചു. അത് വിശ്വസിച്ച് 40,000 രൂപകൂടി അടച്ചു. പിന്നീട് ജിഎസ്ടി പ്രശ്നമുണ്ടെന്നും 30,000 രൂപകൂടി നൽകാൻ പറഞ്ഞു. ഇതടക്കം 1.80 ലക്ഷം തരുമെന്നു പറഞ്ഞു. ഒരു പൈസപോലും ലഭിച്ചില്ല. എനിക്ക് നഷ്ടമായത് 80,000 രൂപ. പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാനും കഴിയുന്നില്ല’–- മനു പറഞ്ഞു. പുതിയ രീതിയിലുള്ള ഈ തട്ടിപ്പ് വ്യാപകമാവുകയാണെന്ന് സൈബർ വിദഗ്ധൻ ജിയാസ് ജമാൽ പറഞ്ഞു.















