ന്യൂഡൽഹി > അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് കരയോട് അടുക്കുന്നു. നിലവിൽ ഗുജറാത്ത് തീരത്തു നിന്നും 100 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. കാറ്റിന്റെ ഫലമായി ഗുജറാത്തിൽ ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ഒഴിപ്പിച്ച ആളുകളുടെ എണ്ണം ഒരു ലക്ഷത്തോളമായി. 130 കിലോമീറ്ററാണ് നിലവിൽ കാറ്റിന്റെ വേഗം. കര തൊടുമ്പോൾ ഇത് 140 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ വർധിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചയോടെ ബിപോർജോയ് കര തൊടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകുമെന്നാണ് റിപ്പോർട്ടുകൾ. എട്ടുമണിക്കുള്ളിൽ കാറ്റ് തീരത്തെത്തുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറ് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താന് തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. കച്ച്, ജാംനഗർ, മോർബി, രാജ്കോട്ട്, ദേവഭൂമി ദ്വാരക, ജുനഗഡ്, പോർബന്തർ, ഗിർ സോമനാഥ് എന്നീ തീരദേശ ജില്ലകളിൽനിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഗുജറാത്തിൽ ട്രെയിൻ – വിമാന സർവീസുകൾക്കും നിയന്ത്രണമുണ്ട്. ജാംനഗർ ആഭ്യന്തര വിമാനത്താവളത്തിലെ സർവീസുകൾ നിർത്തി വച്ചു. രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായുള്ള സർവീസുകൾ മാത്രമായിരിക്കും ഇന്നും നാളെയും അനുവദിക്കുക. മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫ് സംഘത്തെയും സംസ്ഥാന ദുരന്ത നിവാരണ സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.















