ഭുവനേശ്വർ
ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ വനുവാട്ടുവിനെ 1–-0ന് കീഴടക്കി ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. ഒരുമത്സരംശേഷിക്കെയാണ് മുന്നേറ്റം. മറ്റൊരു മത്സരത്തിൽ മംഗോളിയയും ലെബനനും ഗോളടിക്കാതെ പിരിഞ്ഞു. ആദ്യകളിയിൽ മംഗോളിയയെ ഇന്ത്യ രണ്ട് ഗോളിനാണ് തോൽപ്പിച്ചത്.ഫിഫ റാങ്കിങ് പട്ടികയിൽ 164–-ാം സ്ഥാനത്തുള്ള വനുവാട്ടുവിനെതിരെ ആധികാരിക ജയമല്ല ഇഗർ സ്റ്റിമച്ചിന്റെ സംഘം നേടിയത്. അവസാന 10 മിനിറ്റിലായിരുന്നു വിജയഗോൾ. അതുവരെ ബോക്സിനുള്ളിലും പുറത്തുംവച്ച് ഷോട്ട് തൊടുത്തതല്ലാതെ വല കാണാൻ ഇന്ത്യൻ മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല.
എൺപത്തിയൊന്നാം മിനിറ്റിലായിരുന്നു ഛേത്രിയുടെ തകർപ്പൻ ഗോൾ. രാജ്യാന്തര ഫുട്ബോളിൽ 86–-ാമത്തേത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഉൾപ്പെടെ നാലുപേർമാത്രം മുന്നിൽ. 135 മത്സരമാണ് മുപ്പത്തെട്ടുകാരൻ പൂർത്തിയാക്കിയത്. സുഭാശിഷ് ബോസിന്റെ കൃത്യതയുള്ള ക്രോസാണ് ഗോളിലേക്ക് വഴിതുറന്നത്. ഇടതുഭാഗത്തുനിന്ന് സുഭാശിഷ് തൊടുത്ത ക്രോസ് കൃത്യം ഗോൾമുഖത്തേക്ക്. ഛേത്രി അത് നെഞ്ചിലേറ്റുവാങ്ങി, പിന്നെ ഇടംകാൽകൊണ്ട് വനുവാട്ടു ഗോൾകീപ്പറുടെ തലയ്ക്കുമുകളിലൂടെ തൊടുത്തു. പന്ത് ജേഴ്സിക്കുള്ളിലാക്കി ഛേത്രി, കളി കാണാനെത്തിയ ഭാര്യ സോനം ഭട്ടാചാര്യക്കാണ് ആ ഗോൾ സമർപ്പിച്ചത്.
തുടർച്ചയായ നാല് കളി ഇന്ത്യ ഗോൾ വഴങ്ങാതെ പൂർത്തിയാക്കി. എങ്കിലും വനുവാട്ടുവിനെതിരായ ടീമിന്റെ പ്രകടനം കോച്ച് സ്റ്റിമച്ചിന് ആശ്വാസം പകരുന്നതല്ല. 23 തവണയാണ് ഷോട്ട് പായിച്ചത്. അതിൽ രണ്ടെണ്ണംമാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്. ആദ്യകളിയിൽ ഗോളടിച്ച മലയാളിതാരം സഹൽ അബ്ദുൾ സമദ് പകരക്കാരനായാണ് കളത്തിലെത്തിയത്.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യക്ക് മികച്ച അവസരം കിട്ടിയത്. ലിസ്റ്റൺ കൊളാസോയും നന്ദകുമാറും മഹേഷ് സിങ്ങും ചേർന്നുനടത്തിയ നീക്കം വനുവാട്ടു പ്രതിരോധത്തിൽ തട്ടി തീർന്നു.ഛേത്രിയുടെ ഗോളിനുപിന്നാലെ മറ്റൊരു അവസരവും ഇന്ത്യക്ക് കിട്ടി. ഇക്കുറി ലല്ലിയൻസുവാല ചങ്തെയുടെ ഷോട്ട് ഗോൾകീപ്പറുടെ കൈയിൽ തട്ടിത്തെറിച്ചു.പതിനഞ്ചിന് നടക്കുന്ന അവസാന മത്സരത്തിൽ രണ്ടാംസ്ഥാനക്കാരായ ലെബനനുമായാണ് ഇന്ത്യയുടെ കളി. വനുവാട്ടു പുറത്തായി. 18നാണ് ഫൈനൽ.















