മാരാരിക്കുളം
താനൂരിലെ ബോട്ടപകട വാർത്ത അറിഞ്ഞ മുഹമ്മക്കാരുടെയും കുമരകം നിവാസികളുടെയും മനസിലേക്ക് ഓടിയെത്തിയത് 21 വർഷം മുമ്പ് നടന്ന കുമരകം ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ. അന്നത്തെ കൂട്ടക്കരച്ചിൽ അവരെ വീണ്ടും നൊമ്പരപ്പെടുത്തി. 2002 ജൂലൈ 27ന് മുഹമ്മ-–- കുമരകം ഫെറിയിൽ സർവീസ് നടത്തിയ ജലഗതാഗത വകുപ്പിന്റെ എ 53 –-ാം നമ്പർ ബോട്ട് വേമ്പനാട്ട് കായലിൽ മുങ്ങി പിഞ്ചുകുഞ്ഞടക്കം 29 പേരാണ് മരിച്ചത്.
മുഹമ്മയിൽ നിന്നും പുലർച്ചെ കുമരകത്തേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് കുമാരകത്തിനടുത്ത് മണൽതിട്ടയിൽ ഇടിച്ചു മുങ്ങുകയായിരുന്നു. പിഎസ് സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർഥികളായിരുന്നു കൂടുതൽ പേരും. മീൻ വിൽക്കാൻ പോയ മത്സ്യത്തൊഴിലാളി സ്ത്രീകളടക്കമുള്ളവരായിരുന്നു മറ്റു യാത്രക്കാർ. ഇതിനുമുമ്പ് മറ്റൊരു ദുരന്തത്തിലും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ ഒരു ഗ്രാമത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് 29 ജീവിതങ്ങളാണ് മരണം കവർന്നെടുത്തത്.
മരിച്ചവരിലേറെയും ജീവിത ഭാരങ്ങളിൽ ക്ലേശിക്കുന്നവരായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി വെള്ള കീറുന്നതിനു മുമ്പേ വീട് വിട്ടിറങ്ങിയവർ. കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും. പുതിയ ജീവിത സ്വപ്നങ്ങൾ മനസിൽ താലോലിച്ച് പിഎസ് സി പരീക്ഷയുടെ കടമ്പ കടക്കാൻ തിടുക്കപ്പെട്ടു പോയവർ… കായൽക്കയത്തിൽ മുങ്ങിപ്പോയവരുടെ പട്ടിക ഇങ്ങനെ പോകുന്നു. കുടുംബം അപ്പാടെ നഷ്ടപ്പെട്ടവർ, മക്കൾ നഷ്ടപ്പെട്ടതിന്റെ കനലൊടുങ്ങാത്ത മനസുമായി വെന്തു നീറുന്ന അച്ഛനമ്മമാർ. അച്ഛനമ്മമാരുടെ സ്നേഹലാളനകൾ ഓർമയായി മാറിയ കുട്ടികൾ… ദുരന്തം ഏൽപ്പിച്ച മുഹമ്മയുടെ ദുഃഖ ചിത്രങ്ങളാണിവ. .
കാലപ്പഴക്കം ചെന്ന ബോട്ടും അനുവദനീയമായതിന്റെ ഇരട്ടി യാത്രക്കാരും അപകടത്തിന്റെ തീവ്രത കൂട്ടി. കുമരകം നിവാസികളും കക്ക–- മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവർത്തനം നടത്തിയതിനാൽ മരണസംഖ്യ കുറഞ്ഞു. അപകടത്തിൽപ്പെട്ട ബോട്ട് വെള്ളക്കേടുള്ളതാണെന്നും കണ്ടം ചെയ്യണമെന്നും ബോട്ട് മാസ്റ്റർ രാജൻ നേരത്തെ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ കമീഷനായി സർക്കാർ നിയോഗിച്ചിരുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക കമീഷൻ നിശ്ചയിച്ചു. എന്നാൽ ഈ തുക നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.
അപകടത്തിൽ മരിച്ചവരിൽ ഏറെപ്പേരും പിഎസ് സി ഉദ്യോഗാർഥികളായത് മറ്റൊരു ഭേദഗതിക്കും വഴിവച്ചു. മതിയായ യാത്ര സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ഇനിയും ഇതുപോലുള്ള അപകടങ്ങൾക്ക് സാധ്യത ഉണ്ടെന്നും അതിനാൽ പിഎസ് സി പരീക്ഷകൾ ഉച്ചക്ക് ശേഷം നടത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി കെ ഭാസ്കരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പിഎസ് സി പരീക്ഷ സമയത്തിൽ മാറ്റം വരുത്തിയത്.