കണ്ണൂർ
സർക്കസിന്റെ പെരുമ ലോകത്തിനുമുന്നിലെത്തിച്ച ജെമിനി ശങ്കരന് അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ. ഞായറാഴ്ച അർധരാത്രിയോടെയാണ് സർക്കസ് കുലപതി വിടവാങ്ങിയത്. തിങ്കളാഴ്ച കണ്ണൂർ വാരത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ചൊവ്വ പകൽ 11.30ന് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സാമൂഹ്യ, കലാ–-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുൾപ്പെടെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
ട്രപ്പീസ് കളിക്കാരനായി തുടങ്ങി മൂന്ന് സർക്കസ് കമ്പനികളുടെ ഉടമയായപ്പോഴും തൊഴിലാളികളും കലാകാരന്മാരും ജെമിനി ശങ്കരന് കുടുംബാംഗങ്ങളെപ്പോലെ പ്രിയപ്പെട്ടവരായിരുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുന്നിൽവരെ സർക്കസ് അവതരിപ്പിച്ച് കൈയടി നേടി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, എ കെ ജി, ഇ എം എസ്, ജ്യോതിബസു എന്നിവരുമായെല്ലാം ഹൃദയബന്ധം സൂക്ഷിച്ചു. ഇടതുപക്ഷ രാഷ്ട്രീയം നെഞ്ചേറ്റിയ ജെമിനി ശങ്കരൻ നേതാക്കളുമായി വ്യക്തിബന്ധം പുലർത്തി.
1924 ജൂൺ 13ന് തലശേരിയ്ക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻനായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനനം. കീലേരി കുഞ്ഞിക്കണ്ണന്റെകീഴിലാണ് സർക്കസ് പഠിച്ചത്. പിന്നീട് പട്ടാളത്തിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 1946ൽ തലശേരിയിൽ തിരിച്ചെത്തി. കൊൽക്കത്തയിൽ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. തുടർന്ന്, നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ളയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായി. 1951ൽ വിജയ സർക്കസ് കമ്പനി വാങ്ങി ജെമിനി എന്ന് പേരിട്ടു. 1977 ഒക്ടോബർ രണ്ടിന് ജംബോ സർക്കസും പിന്നീട് ഗ്രേറ്റ് റോയലും ആരംഭിച്ചു.
ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും മാനേജിങ് പാർട്ണർമാർ, ജെമിനി ഗ്രാൻഡ്, ജംബോ സർക്കസ് ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.















